കുമ്പളങ്ങി : കുമ്പളങ്ങിയിൽ പഴങ്ങാട് കുളക്കടവ് പ്രദേശത്ത് ചതുപ്പിൽ കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെത്തി. കുമ്പളങ്ങിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. മൃതശരീരം അഴുകി അസ്ഥികൂടം മാത്രമാണ് ശേഷിക്കുന്നത്.
കുമ്പളങ്ങി പഴങ്ങാട്ട് വീട്ടിൽ ലാസർ (39) എന്നയാളെ ജൂലായ് ഒമ്പതു മുതൽ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന പാന്റാണ് മൃതദേഹത്തിൽ കണ്ടത്. ജഡം ലാസറിന്റേതാണെന്ന് മൃതദേഹ പരിശോധന കഴിയാതെ സ്ഥിരീകരിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. ചതുപ്പിൽ കുഴിച്ചിട്ട ശരീരത്തിന്റെ പാതിഭാഗം പുറത്തു കിടന്നിരുന്നു. കുഴിച്ചിട്ട മൃതദേഹം വെള്ളം കയറിയപ്പോൾ പുറത്തേക്ക് വന്നതാണെന്ന് കരുതുന്നു.
ലാസറിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. എന്നാൽ ലാസറിനെ കാണാതായ ശേഷം ഇയാളുടെ പഴയ സുഹൃത്തുക്കളായ രണ്ടുപേരെയും കാണാതായിട്ടുണ്ട്. ഇവർ പല കേസുകളിലും പ്രതികളാണ്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണം.
ലാസറിന്റെ മറ്റൊരു സുഹൃത്തിനെ കുറച്ചുദിവസം മുമ്പ് കുമ്പളങ്ങിക്കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ദുരൂഹ സാഹചര്യത്തിലായിരുന്നു ആ മരണം. അതിനു ശേഷമാണ് ലാസറിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.