കൊച്ചി : കിഴക്കമ്പലം കിറ്റക്‌സില്‍ പോലീസിനെ അക്രമിച്ച കേസില്‍ 25 പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. തങ്ങള്‍ നിരപരാധികളെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ക്കായി ജില്ലാ നിയമസഹായ വേദിയിലെ അഭിഭാഷകന്‍ ഹാജരായി. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസിനെ തൊഴിലാളികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
11 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. മാരകായുധങ്ങള്‍ കൈവശം സൂക്ഷിച്ചു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും ആക്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ സ്റ്റേഷന്‍ ജീപ്പിന്‍റെ താക്കോല്‍ ബലമായി ഊരിയെടുത്തെന്നും അക്രമികളില്‍ ഒരാള്‍ എസ്.ഐ സാജന്‍റെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം. കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു.
ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടു.
നാട്ടുകാരാണ് പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്. പോലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ വന്‍ പോലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി.ടി ഷാജന്‍ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്