തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരം യോഗ്യതയില്ലാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കിയെന്ന പരാതിയില്‍ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലറില്‍നിന്ന് അടിയന്തര വിശദീകരണം തേടി. തൃശൂര്‍ കേരളവര്‍മ കോളജില്‍ അധ്യാപികയായ ഡോ. പ്രിയ വര്‍ഗീസിന് കഴിഞ്ഞ നവംബറില്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇന്‍റര്‍വ്യു നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനര്‍നിയമനം നല്‍കിയതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.
യു.ജി.സി റെഗുലേഷന് വിരുദ്ധമായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഗവേഷണത്തിന് ചെലവിട്ട മൂന്നുവര്‍ഷം നേരിട്ടുള്ള നിയമനങ്ങള്‍ക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ നിലനില്‍ക്കെ ഇക്കാലയളവുകൂടി പരിഗണിച്ചാണ് പ്രിയ വര്‍ഗീസിനെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചത്.
25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഡോ. ജോസഫ് സ്കറിയയെയും മലയാളം സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമുള്ള കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാന്‍ ഒന്നാംറാങ്ക് നല്‍കിയത്. ഒന്നരലക്ഷത്തോളം രൂപയാണ് അസോസിയേറ്റ് പ്രഫസറുടെ ശമ്പളം. നേരത്തേ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായക്കൂടുതല്‍ കാരണം തടസ്സം നേരിട്ടു. തുടര്‍ന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് വിജ്ഞാപനം ഇറക്കിയതും ഇന്‍റര്‍വ്യൂ നടത്തി ഒന്നാം റാങ്ക് നല്‍കിയതും.
കേരളവര്‍മ കോളജില്‍ മൂന്ന് വര്‍ഷത്തെ മാത്രം സേവനമുള്ള പ്രിയ വര്‍ഗീസ് രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടറായി ജോലി ചെയ്തതും മൂന്ന് വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തതും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.