കോഴിക്കോട്: തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നിസ്സാര തോൽവി അല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. പാർട്ടി പ്രവർത്തകരുടെ ഇടപെടലും പെരുമാറ്റവും ജീവിതരീതിയും പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തണം. തോൽവിയെക്കുറിച്ച് പഠിച്ച്, ബ്രാഞ്ച് ലോക്കൽ കമ്മിറ്റികളിലെ സംഘടനാ ദൗർബല്യം തിരുത്തണമെന്നും ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ശൈലജ പറയുന്നു. തിരിച്ചുവരവ് അനിവാര്യമാണ് എന്ന തലക്കെട്ടിൽ ചിന്താ വാരികയിൽ എഴുതിയ ലേഖനത്തിലാണ് ശൈലജ ചില തുറന്നുപറച്ചിലുകൾ നടത്തിയത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇടതുപക്ഷം ഗൗരവമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട് . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഘടനാ ദൗർബല്യമാണെന്നാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ പറയുന്നത്. പാർട്ടി ബ്രാഞ്ചുകൾ ലോക്കൽ കമ്മിറ്റികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ പിന്നാക്കാവസ്ഥ ഉണ്ടായിട്ടുണ്ട്.
നല്ല ഇടപെടലിലൂടെ അത് പരിഹരിക്കാൻ കഴിയണം,പാർട്ടി പ്രവർത്തകരുടെ ഇടപെടലും രീതിയും വിശദമായി പരിശോധിക്കണം. പ്രവർത്തകരുടെയും നേതാക്കളുടെയും പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും പരിശോധിക്കുകയും തെറ്റുണ്ടെങ്കിൽ തിരുത്തുകയും വേണമെന്ന് ആവശ്യപ്പെടുന്നു. കഴിഞ്ഞ തദ്ദേശ, നിയമസഭാ , പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി വിശദമായി പരിശോധിക്കണം. ബിജെപിക്ക് മൂന്ന് സീറ്റുകൾ കിട്ടിയത് ഗൗരവമായി കാണണം. ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ഉണ്ടായ വോട്ട് ചോർച്ച പരിശോധിക്കണം. ഇടതുമുന്നണിക്ക് മാത്രം വോട്ട് ചെയ്തുകൊണ്ടിരുന്ന ചിലർ ഇത്തവണ മാറി കുത്തിയിട്ടുണ്ട്. സിപിഎമ്മിന്‍റെ പ്രമുഖരായ ചിലർ പാർട്ടി വിട്ടു യുഡിഎഫിന് ഒപ്പം ചേർന്ന് മത്സരിച്ചത് അടക്കമുള്ള വിഷയങ്ങൾ അനുഭാവികളെയും പാർട്ടി മെമ്പർമാരെയും ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ചിന്താ ലേഖനത്തിൽ ശൈലജ പറയുന്നു.




























