കോഴിക്കോട് : കെ.എം.ഷാജി എം.എല്‍.എ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. കെ.എം.ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലന്‍സിന് മുന്നിലെത്തിയപ്പോഴാണ് രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സാവകാശം കെ.എം.ഷാജി തേടിയത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്ന് പിരിച്ചതെന്നായിരുന്നു വാദം. ഇതിന്റെ രേഖകള്‍ വീണ്ടെടുക്കാനാണ് രണ്ട് ദിവസം കൂടി സാവകാശം തേടിയത്.
തന്റെ സ്വത്ത് വിവരം സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. എം.എല്‍.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അളന്ന് തിട്ടപ്പെടുത്താന്‍ വിജിലന്‍സ് പൊതുമരാമത്തിനോട് ആവശ്യപ്പെട്ടിരുന്നു. എം.എല്‍.എ പദവിയിലെത്തിയ ശേഷമാണ് ഷാജി ഇരുവീടുകളും ഭാര്യയുടെ പേരില്‍ നിര്‍മ്മിച്ചത്. ഇക്കാര്യം ഷാജിയുടെ ഭാര്യയില്‍ നിന്ന് അടുത്തദിവസങ്ങളില്‍ വിജിലന്‍സ് സംഘം ചോദിച്ചറിയും.
അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഷാജിയുടെ മാലൂര്‍കുന്നിലെ വീടിന്റെ വിവരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. 3000 ചതുരശ്ര അടിയില്‍ താഴെ പ്ലാന്‍ സമര്‍പ്പിച്ച് 5420 ചതുരശ്ര അടി വലുപ്പത്തില്‍ വീട് നിര്‍മ്മിച്ചെന്നായിരുന്നു കണ്ടെത്തല്‍. വീടിന് 1.62 കോടി വിലമതിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തി ആസ്തികളില്‍ കൃത്യതയുണ്ടാക്കുന്നതിനാണ് വിജിലന്‍സ് ശ്രമം.