കൊച്ചി: എംജി റോഡിനടുത്ത് വളഞ്ഞമ്പലത്ത് പ്രവർത്തിക്കുന്ന ജ്യൂസ് കടയിലെത്തി അക്രമം നടത്തിയ പ്രതികൾ പിടിയിലായി. സംഭവത്തിൽ ആലപ്പുഴ സക്കറിയ ബസാർ ഉമപറമ്പിൽ വീട്ടിൽ സച്ചിൻ (26), ആറാട്ടുവഴി ആലുപറമ്പിൽ വീട്ടിൽ എ.എൽ.ബിച്ചു (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജ്യൂസ് കടയുടമയെ കത്തിമുനയിൽ നിർത്തിയ യുവാക്കൾ കടയിലെ സാധനങ്ങൾ അടിച്ചുതകർത്തു. അറസ്റ്റിലായ പ്രതികളിൽ ഒരാൾ ബോംബേറ് കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കടയിൽ നിന്നും പണം തട്ടണമെന്ന ഉദ്ദേശത്തോടെയാണ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നാണ് കടയുടമയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പോലീസ് സൗത്ത് ഭാഗത്തേക്ക് ഒരു പരാതി അന്വേഷിക്കാനെത്തിയത്. യുവാക്കൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ഇവിടുത്തെ ഒരു കടയുടമ പരാതിപ്പെട്ടതനുസരിച്ച് ഇവർ എത്തുകയായിരുന്നു.
ഇവിടെയെത്തിയപ്പോഴാണ് സമീപത്തെ ജ്യൂസ് കടയിൽ അക്രമികൾ കത്തിയുമായി ആക്രമണം നടത്തിയ വിവരം പോലീസ് അറിയുന്നത്. ഉടമ പരാതി നൽകുന്നതിനു മുമ്പു തന്നെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഏറെ തിരക്കുള്ള കടയിൽ വൈകിട്ട് ആറുമണിയോടെയാണ് യുവാക്കൾ എത്തുന്നത്. യുവാക്കൾ ഇടയ്ക്കിടെ ഇവിടെ എത്തുന്നതിനാൽ കടയുടമയ്ക്ക് ഇവരെ കണ്ടുപരിചയമുണ്ടായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കത്തി കൈയിലേന്തി നിൽക്കുന്ന സച്ചിനെ മറ്റൊരു യുവാവ് കടയ്ക്കു പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതായാണ് കാണുന്നത്. ഇതിനിടെ കൗണ്ടറിനരികെ ഫോണിൽ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്ന യുവാവിനോട് സച്ചിൻ തട്ടിക്കയറി. പിന്നാലെ കൗണ്ടറിൽ കത്തി കൊണ്ട് കുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് കടയുടെ മുന്നിലെ മേശയ്ക്ക് അരികിൽ ഇരുന്നവർക്ക് നേരെ ഒച്ചവെച്ചു. കടയിലെ മേശ മറിച്ചിടുകയും ചെയ്തു. കേക്കുൾപ്പെടെ സൂക്ഷിച്ച ചില്ല് പാത്രങ്ങളും യുവാക്കൾ തകർത്തു. അക്രമത്തിന് പിന്നാലെ യുവാക്കൾ സ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തിരുന്നു.





























