കൊച്ചി : കൊച്ചി കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പിക്കും. എൽഡിഎഫ് നൊപ്പം നിൽക്കുമെന്ന സൂചന നൽകി ലീഗ് വിമതൻ ടികെ അഷറഫ്. യുഡിഎഫിലേയ്ക്ക് ഇനി മടങ്ങി പോകിലെന്ന് ടികെ അഷറഫ് പറഞ്ഞു. ഭരണം ഉറപ്പിക്കാൻ കഴിയുന്ന മുന്നണിക്ക് പിന്തുണ നൽകും. നിലവിൽ എൽഡിഎഫിനാണ് ആ സാധ്യതയുള്ളത്. എൽഡിഎഫിൽ നിന്ന് നേതാക്കൾ വിളിച്ചിരുന്നെന്നും ടികെ അഷറഫ് പറഞ്ഞു.
74 സീറ്റുള്ള കൊച്ചി കോർപറേഷനിൽ ബിജെപി നേടിയ അഞ്ചു സീറ്റ് ഒഴിച്ചുനിർത്തിയാൽ 69 സീറ്റാണ് ശേഷിക്കുന്നത്. ഇതിൽ 35 സീറ്റ് എന്ന മാജിക് നമ്പറിൽ എത്തുന്ന മുന്നണിക്ക് കോർപറേഷൻ ഭരിക്കാൻ കഴിയും. എൽഡിഎഫിന് നിലവിൽ 34 സീറ്റും യുഡിഎഫിന് 31 സീറ്റും ആണുള്ളത്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന 4 സ്വതന്ത്രരാണ് തുറുപ്പു ചീട്ടുകൾ.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കമുള്ള സ്ഥാനമാനങ്ങൾ ആണ് മുന്നണികൾ സ്വതന്ത്രർക്ക് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ നീക്കത്തിൽ തന്നെ നാല് വിമതരെയും കൂടെ കൂട്ടി ഭരണം പിടിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ ലീഗ് വിമതൻ ആയിട്ടുള്ള ടി കെ അഷ്‌റഫിനെ തങ്ങളുടെ കൂടെ കൂട്ടി കൊച്ചി കോർപറേഷനിൽ ഭരണം നേടാനാണ് എൽഡിഎഫ് നീക്കം.