കൊച്ചി : കൊച്ചി മെട്രോയുടെ തൈക്കുടം മുതൽ പേട്ട വരെയുള്ള പാതയിലെ യാത്രാ സർവ്വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ഉദ്ഘാടനം നിർവ്വഹിക്കുക. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാകും. മെട്രോയുടെ യാത്രാ സർവ്വീസുകളും തിങ്കളാഴ്ച തന്നെ പുനരാരംഭിക്കും.
1.33 കിലോമീറ്റർ മാത്രമകലെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണം. തിങ്കളാഴ്ചയോടെ ഈ സ്വപ്ന ദൂരവും പിന്നിടും. വൈദ്യുതീകരണവും സിഗ്‌നിലിംഗും സ്റ്റേഷനുമെല്ലാം പരിശോധിച്ച റെയിൽവേ സേഫ്റ്റി കമ്മീഷണർ സാങ്കേതിക അനുമതി നേരത്തെ നൽകിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയും വീഡിയോ കോൺഫറൻസിംഗ് വഴി സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും.
പേട്ടയിലേക്ക് കൂടി ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ കൊച്ചി മെട്രോ പാതയുടെ ദൈർഘ്യം 25.16 കിലോമീറ്ററാകും. ആകെ സ്റ്റേഷനുകളുടെ എണ്ണം 22. പേട്ട മുതൽ തൃപ്പൂണിത്തുറ വരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി ദീർഘിപ്പിച്ച 3 കിലോമീറ്റർ ദൂരത്തിലുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലുകളോടെയാണ് സർവ്വീസുകൾ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 8 വരെയുമാണ് സർവ്വീസ് നടത്തുക. ബുധനാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 7 മുതൽ 12വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി ഒമ്പതുവരെയുമായിരിക്കും സർവ്വീസ്.