കൊച്ചി: ‘ഓപ്പറേഷൻ ജാഗ്രത’ പരിശോധനയിൽ 24 മണിക്കൂറിനിടെ 114 പേരെ പിടികൂടി കൊച്ചി പോലീസ്. ഏറെ നാളായി പിടികിട്ടാതിരുന്ന പ്രതികളെയടക്കം വിവിധ കേസുകളിലെ 114 പേരെയാണ് ‘ഓപ്പറേഷൻ ജാഗ്രത’യിലൂടെ പിടികൂടിയതെന്ന് കൊച്ചി പോലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ വലയിലാക്കിയത്. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായതെന്ന് കൊച്ചി പോലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 194 സ്ഥലങ്ങളിലാണ് ‘ഓപ്പറേഷൻ ജാഗ്രത’യുടെ ഭാഗമായി കൊച്ചി പോലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ വർഷം 1359 ലഹരി കേസുകളാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തതതെന്നും മുൻവർഷത്തേക്കാൾ കൂടുതൽ കേസുകൾ ഇക്കുറി ഉണ്ടായെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിവരിച്ചു. ലഹരി കേസുകളിൽ കൂടുതലും എം ഡി എം എ കേസുകളാണ്. അതിനാൽ തന്നെ ഇത്തരം കേസുകൾക്ക് പൂട്ടിടാനായി കൊച്ചിയിൽ വാഹന പരിശോധന ശക്തമാക്കുമെന്നും കൊച്ചി പോലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. കളമശേരി സ്ഫോടന കേസിലെ കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.





























