കൊച്ചി : അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വിഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥിക്കെതിരെ കേസ്. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയിലാണു നടപടി. വിദ്യാർഥിയെ കോളജ് പുറത്താക്കി. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് നിർമിച്ച അശ്ലീല ചിത്രങ്ങളും വിഡിയോകളും ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു.
കോളജിൽ നടക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ഇതു പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ തന്നെയാണ് അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയും അതോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയുടെ ഫോൺ അടക്കം കൈമാറുകയും ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് കോളജിന്റെ ആഭ്യന്തര പരിഹാര സമിതി വിഷയം പരിഗണിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിഷയം ഗൗരവമായതിനാൽ ഉടനടി വിദ്യാർഥിയെ ഡിസ്മിസ് ചെയ്യുകയായിരുന്നുവെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.
2025 ഡിസംബർ മാസം മുതൽ വിദ്യാർഥി ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ പ്രാഥമികാന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ചിത്രങ്ങൾ മോർഫ് ചെയ്തവരുടെ െമാഴിയെടുക്കണം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും മറ്റു നടപടികളെന്നും പൊലീസ് വ്യക്തമാക്കി.
































