തൃശ്ശൂര്‍ : കൊടുങ്ങല്ലൂര്‍ ഫിൻസിയർ കുറീസ് ചിട്ടി സംഖ്യ നൽകിയില്ല, പതിനാറ് ലക്ഷം രൂപയും പലിശയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. പരാതിക്കാരന്‍, എതിർകക്ഷിയുടെ സ്ഥാപനം തുടങ്ങിയ കുറികളില്‍ കൃത്യമായി പണം അടച്ചിരുന്നു. ഓരോ കുറിയിലും 7,72,500 രൂപ വീതം 15,45,000 രൂപയാണ് അടച്ചിട്ടുള്ളത്. എന്നാല്‍ പിന്നീട് കുറി കൃത്യമായി നടത്താതെ എതിർകക്ഷിയുടെ സ്ഥാപനം അലംഭാവം കാണിച്ചു. കുറിപ്രകാരം അടച്ച സംഖ്യ തിരികെ നൽകുകയും ചെയ്തില്ല. ഇതിനെത്തുടര്‍ന്നാണ് സെയ്താവൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തത്.
വലിയ സ്വപ്നങ്ങളോടെ പണം സ്വരൂപിക്കുന്നതിന് വേണ്ടി ചേരുന്ന കുറികൾ പ്രകാരം സംഖ്യ ലഭിക്കാതിരിക്കുന്നത് വലിയ വിഷമതകൾക്കും കഷ്ടനഷ്ടങ്ങൾക്കും ഇടവരുത്തുമെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് കുറികൾ പ്രകാരം 15,45,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 5000 രൂപയും അടക്കം 16,00,000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.





























