സതാംപ്‌ടണ്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്‌മാനായി കോലി. 154-ാം ഇന്നിംഗ്‌സിലാണ് കോലി 7500 റൺസ് പൂർത്തിയാക്കിയത്. 154 ഇന്നിംഗ്‌സിൽ സുനിൽ ഗാവസ്‌കറും 7500 റൺസിലെത്തിയിരുന്നു. 144-ാം ഇന്നിംഗ്‌സിൽ 7500 റൺസ് പിന്നിട്ട സച്ചിൻ ടെൻഡുൽക്കറാണ് ഒന്നാം സ്ഥാനത്ത്.
മത്സരത്തിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയിലും വിരാട് കോലി റെക്കോര്‍ഡിട്ടു. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളില്‍ നായകനാകുന്ന ഏഷ്യന്‍ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. നായകനായി 61-ാം ടെസ്റ്റിനാണ് കോലി ഇറങ്ങിയത്. 60 ടെസ്റ്റിൽ നായകനായ എം എസ് ധോണിയുടെ റെക്കോര്‍ഡ് കോലി മറികടന്നു.
ടെസ്റ്റിൽ 56 മത്സരങ്ങളില്‍വീതം നായകനായിട്ടുള്ള ശ്രീലങ്കയുടെ അര്‍ജുന രണതുംഗയും പാകിസ്ഥാന്റെ മിസ്‌ബ ഉള്‍ ഹഖുമാണ് മൂന്നാം സ്ഥാനത്ത്. 2014ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായത്. 109 ടെസ്റ്റിൽ നായകനായിട്ടുളള ദക്ഷിണാഫ്രിക്കയുടെ ഗ്രെയാം സ്‌മിത്തിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസമായ ഇന്ന് ന്യൂസിലൻഡിനെതിരെ മികച്ച സ്‌കോർ ലക്ഷ്യമാക്കി ഇന്ത്യയിറങ്ങും. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 44 റണ്‍സോടെ വിരാട് കോലിയും 29 റണ്‍സോടെ അജിങ്ക്യ രഹാനെയും പുറത്താകാതെ നിൽക്കുന്നു. രോഹിത് ശർമ്മ 34ഉം ശുഭ്മാൻ ഗിൽ 28ഉം ചേതേശ്വർ പൂജാര എട്ടും റണ്‍സെടുത്ത് പുറത്തായി.