കോന്നി : കൊക്കാതോട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നെല്ലിക്കാപ്പാറ വടക്കേ ചരുവിൽ ഷാജി (49)യുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ചെളിക്കലാറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച്ചയാണ് ആദിവാസികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കുവാൻ വനത്തിലേക്ക് പോയ ഷാജി (49)കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കോട്ടാംപാറ കുറിച്ചി വനമേഖലയിൽ സംഭവം നടന്നത്. പൊന്നമ്പു അടക്കമുള്ള വനവിഭവങ്ങൾ ശേഖരിക്കുവാൻ ഷാജിയും സുഹൃത്തുക്കളായ റെജിയും സുനിലും അടങ്ങുന്ന നാലംഗ സംഘമാണ് വനത്തിലേക്ക് പോയത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ഷാജിയെ ആന ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.
കൊക്കാത്തോട്, വടശേരിക്കര റേഞ്ച് ഓഫീസർമാർ, കോന്നി പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ റാന്നി കോന്നി വനം ഡിവിഷനുകളുടെ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞ് വീഴുകയും ചെയ്തു. മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ – ശ്രീലേഖ, മക്കൾ – അഭിജിത്ത്, അഭിലാഷ്