മുംബൈ : ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. 12 കളിയിൽ 10 പോയിന്റുള്ള കൊൽക്കത്തയ്ക്ക് അവസാന രണ്ട് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം നിർണായകമാണ്. നേർക്കുനേർ പോരിൽ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. 22 മത്സരങ്ങൾ 14 എണ്ണം കൊൽക്കത്തയും 8 എണ്ണം ഹൈദരാബാദും ജയിച്ചു. വെങ്കിടേഷ് അയ്യർ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാകും. എന്നാൽ പരുക്കേറ്റ പാറ്റ് കമ്മിൻസ് കളിക്കില്ല. ഉമേഷ് യാദവ് തിരിച്ചെത്താന്‍ സാധ്യതയുണ്ട്.
അവസാന നാല് കളിയിലും 190ന് മുകളിൽ സ്കോർ വഴങ്ങിയാണ് ഹൈദരാബാദ് തോറ്റത്. എന്നാല്‍ സീസണിലെ ആദ്യപോരിൽ കൊൽക്കത്തയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഹൈദരാബാദിന്. പവർപ്ലേയിൽ കെയ്ൻ വില്യംസണിന്റെ മെല്ലെപ്പോക്കാണ് പ്രധാന പ്രതിസന്ധി. നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രാം എന്നിവെരുള്ള ഹൈദരാബാദിന്റെ മധ്യനിരയും കളി ജയിപ്പിക്കാൻ പോന്നവരാണ്.