അഞ്ചാലുംമൂട്: ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയായ യുവതിയുടെ പരാതിയിൽ ഭർതൃ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ ഇഞ്ചവിള കളിയിലിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്. തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് അഞ്ചാലുംമൂട് പോലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് ഖാലിദ്. ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ സെയ്ദലി, മൂന്നാം പ്രതി അമ്മ സീന എന്നിവർ ഒളിവിലാണ്. കഴിഞ്ഞ മാർച്ചിലായിരുന്നു യുവതിയും സെയ്ദലിയും വിവാഹിതരായത്. നിർധന കുടുംബത്തിലെ അംഗമായ യുവതിയെ ഇഷ്ടപ്പെട്ട് മതാചാര പ്രകാരമാണ് വിവാഹം നടത്തിയത്. വിവാഹ ശേഷം സെയ്ദലി യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ വലത് കയ്യിൽ സിഗരറ്റ് കൊണ്ടും കത്തി ചൂടാക്കിയും പൊള്ളിക്കുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ ഖാലിദും യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഖാലിദിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ദുർമന്ത്രവാദത്തിനു വിധേയയാക്കുകയും ചെയ്തതായും പരാതിയുണ്ട്. യുവതിക്ക് വണ്ണം കൂടുതലാണെന്ന കാരണത്താൽ മൂന്നാം പ്രതിയായ സീന ആഹാരം കൊടുക്കാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും സംഭവം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭർതൃവീട്ടിൽ നിന്നു രക്ഷപെട്ട് എത്തിയ യുവതി വീട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ 19ന് പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടി സ്വീകരിച്ചിരുന്നില്ല. പോലീസിന്റെ അന്വേഷണം നീണ്ടു പോയത് പ്രതിഷേധത്തിന് ഇടയാക്കുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ രണ്ടാം പ്രതി ഖാലിദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും കേസിൽ ഉൾപ്പെട്ടവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.





























