അമ്പലപ്പുഴ: വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നഗരസഭ ചിറക്കടവ് തഴയശേരിയിൽ ആകാശ് (29), കായംകുളം നഗരസഭ വെളുത്തേടത്ത് പടീറ്റതിൽ സജാദ് (25), തൃശൂർ ചാവക്കാട് പുന്നയൂർ എടക്കഴിയൂർ പുളിക്കൽ മുനീർ(50) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. 2022 മേയ് 22 നാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കോമന സ്വദേശി ബിനുമോന്റെ കാർ ഒന്നാം പ്രതിയായ അൻവർഷാ കൂട്ടുകാരനായ ആകാശിനെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റുമാണെന്ന് വിശ്വസിപ്പിച്ച് മാസവാടകയ്ക്കെടുത്തു. വാടക നൽകാതെയും വാഹനം തിരികെ നൽകാതെയും ബിനുവിനെ കബളിപ്പിച്ചു.
ബിനുവിന്റെ പരാതിയിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ അൻവർഷായെ 3 മാസം മുൻപ് അറസ്റ്റ് ചെയ്തു. അൻവർഷായെ ചോദ്യം ചെയ്തപ്പോൾ വാഹനം ആകാശ് വാങ്ങിയെന്നു പറഞ്ഞു. ആകാശിനെ ചോദ്യം ചെയ്തപ്പോൾ ആകാശ് സജാദ് വഴി മുനീറിന് മറിച്ചു വിറ്റതായി കണ്ടെത്തി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇവർ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിയെടുക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ പൊളിക്കാൻ കൊടുക്കുകയാണ് പതിവ്. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























