കോന്നി : കോന്നി ആനത്താവളത്തിൽ കൂനകൂട്ടി ഇട്ടിരിക്കുന്ന ആനപ്പിണ്ടം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം രണ്ട് വർഷത്തോളമായി ആനത്താവളത്തിലെ ആനപ്പിണ്ടം നീക്കം ചെയ്തിട്ട്. മുമ്പ് ആന തറിക്ക് സമീപം അനപ്പിണ്ടം ശേഖരിക്കുന്നതിന് വനം വകുപ്പ് കുഴി നിർമ്മിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുല്ലും കാടും വളർന്നത്തോടെ കുഴി എവിടെ ആണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. മാത്രമല്ല മുൻ വർഷങ്ങളിൽ ഇവിടെ കുന്നു കൂടുന്ന ആനപിണ്ടം വനം വകുപ്പിന്റെ കല്ലേലിയിലെ സ്ഥലത്തേക്ക് മാറിയിരുന്നു.
എന്നാൽ ഇപ്പോൾ അതും നിലച്ചു. ആനപ്പിണ്ടത്തിൽ നിന്നും ഉണ്ടാകുന്ന വിന്ത് എന്ന് പറയുന്ന ഈച്ചകളും ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്കും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ ഈച്ചകൾ കുത്തുന്ന ഭാഗം അസഹനീയമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നതും പതിവാണ്.
അടൂർ പ്രകാശ് എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിക്കുന്ന യുണിറ്റിന് തുടക്കം കുറിച്ചെങ്കിലും ഇതും ഇപ്പോൾ പ്രവർത്തിക്കാതെ നാശത്തിന്റെ വക്കിലാണ്. കൂടാതെ ലോഡ് കണക്കിന് ആനപ്പിണ്ടത്തിൽ നിന്നും മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന മാലിന്യങ്ങൾ ആളുകൾ നടക്കുന്ന വഴിയിലേക്കാണ് ഒഴുകി ഇറങ്ങുന്നതും. സംഭവത്തിൽ പ്രദേശ വാസികളും പ്രതിഷേധത്തിലാണ്.