കോന്നി : കൊവിഡ് വ്യാപന സാധ്യതയെ തുടർന്ന് അടച്ചിട്ടിരുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും കോന്നി ഇക്കോ ടൂറിസം സെന്ററും തുറന്ന് പ്രവർത്തനമാരംഭിച്ചു. കൊവിഡ് ചട്ടങ്ങൾ പൂർണ്ണമായി പാലിച്ചാണ് ഇവ തുറന്നത്. ആദ്യ ദിവസമായിരുന്നതിനാൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
ഇക്കോ ടൂറിസം സെന്ററിൽ പതിനഞ്ചിലധികം ടിക്കറ്റുകളും കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ രണ്ട് കുട്ടവഞ്ചികളിലെ ആളുകളും എത്തി. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വനമേഖലയിൽ പ്രവർത്തിച്ചുവരുന്ന അറുപത് ഇക്കോടൂറിസം സെന്ററുകളുടെ പ്രവർത്തനം ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലൂടെ താത്കാലികമായി നിർത്തലാക്കിയിരുന്നു. ഇത് മൂലം ഉണ്ടായ തൊഴിലില്ലായ്മ ഇക്കോടൂറിസവുമായി ബന്ധപ്പെട്ട് ഗൈഡുകളായും വാച്ചർമാരായും സഹായികളായും പ്രവർത്തിച്ചിരുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളിൽ പെട്ട 2000 ഓളം പേരേ നേരിട്ടും 70000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പൂർണ്ണമായും ഇക്കോടൂറിസം പരിപാടിയുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവർക്ക് മറ്റ് വരുമാന മാർഗങ്ങൾ ഒന്നും തന്നെയില്ല. കേരളം നേരിട്ട പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ ഇവരുടെ പങ്കും വലുതായിരുന്നു.
കഴിഞ്ഞ അഞ്ച് മാസക്കാലമായി ഇവർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇത് ഇപ്പോള്‍ തുറന്ന് പ്രവർത്തിക്കുന്നത്. ഇക്കോ ടൂറിസം സെന്റർ തുറന്ന് പ്രവർത്തിക്കുന്നതിനൊടൊപ്പം തന്നെ കൊവിഡ് ചട്ടങ്ങൾ അനുസരിച്ചുള്ള കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുക, സന്ദർശകരുടെ വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുമ്പോൾ അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കുന്ന ട്രക്കിംഗ് മാത്രമേ പാടുള്ളൂ. രാത്രി ട്രക്കിംഗ് ഒഴിവാക്കുകയും ട്രക്കിംഗിൽ ഏഴ്പേർ മാത്രം പങ്കെടുക്കുകയും ചെയ്യുക. പത്ത് വയസിന് താഴെയും അറുപത്തഞ്ച് വയസിന് മുകളിലുമുള്ള സന്ദർശകരെ പ്രവേശിപ്പിക്കില്ല. ട്രക്കിംഗ് നടത്തുന്ന വാഹനങ്ങളിൽ കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്.