കോന്നി : സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോന്നി ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിന് അഗ്നി രക്ഷാ സേനയുടെ ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ലഭിച്ചില്ല. 2016ൽ ആണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചായിരുന്നു നിർമ്മാണം. മൂന്ന് നിലകളിലായി പന്ത്രണ്ട് ക്ലാസ് മുറികളും സ്റ്റേജും കിച്ചൻ ബ്ലോക്കുമാണ് കെട്ടിടത്തിൽ ഉള്ളത്. മുൻപ് ഉണ്ടായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്.
2016ൽ നിർമാണം ആരംഭിച്ച കെട്ടിടം കരാർ എടുത്ത കമ്പനിയുടെ അലംഭാവം മൂലം നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. രണ്ട് വർഷത്തോളം കെട്ടിട നിർമ്മാണം ഇഴഞ്ഞ് നീങ്ങിയിരുന്നു. പിന്നീട് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഇടപെട്ട് നിർമ്മാണം വേഗത്തിൽ ആക്കുകയായിരുന്നു. എന്നാൽ അഗ്നി രക്ഷാ സേനയുടെ നിബന്ധനകൾ പാലിക്കാതെ നിർമ്മിച്ച കെട്ടിടം ആയതിനാൽ ആണ് ലൈസെൻസ് ലഭിക്കാതെ വന്നതെന്ന് പറയുന്നു. താത്കാലിക ലൈസൻസിൽ ആണ് കെട്ടിടം പ്രവർത്തിക്കുന്നത്.






























