തിരുവല്ല : 2000-ൽ പൊളിച്ചതാണ് തിരുവല്ലയിലെ ഏക ചന്ത. നൂറ്റാണ്ട് പിന്നിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന രാമപുരം ചന്തയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനാണ് പൊളിച്ചത്. ഇതുവരെ പുതിയ ചന്തയ്ക്കുള്ള കരാർപോലും നൽകാൻ കഴിഞ്ഞിട്ടില്ല. താത്കാലിക ഷെഡുകളിലാണ് ചന്തയുടെ പ്രവർത്തനം. ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയിൽ 2021 മുതൽ നഗരസഭാ ബജറ്റിൽ പണം അനുവദിച്ചു. 2021-ൽ ഷോപ്പിങ് കോംപ്ലക്സിന്-12.32 കോടി, 22-ൽ 13 കോടി, 23-ൽ 4.85 കോടി, 24-ൽ 5.5 കോടി, 2025-ൽ അഞ്ചുകോടി. ആദ്യഘട്ടങ്ങളിൽ ടൗൺഹാൾ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടുത്തിയുള്ള പുതിയ ടൗൺഹാൾ, തിരുമൂലപുരത്ത് കോടതി സമുച്ചയത്തോടുചേർന്ന് വാണിജ്യ കെട്ടിടസമുച്ചയം എന്നീ പദ്ധതിയോട് ചേർത്താണ് രാമപുരം മാർക്കറ്റ് കോംപ്ലക്സും പ്രഖ്യാപിച്ചത്.
നൂറുകോടി രൂപയിലധികം വാർഷികബജറ്റ് വരുമാനം പ്രതീക്ഷിക്കുന്നതാണ് തിരുവല്ല നഗരസഭ. തനത് വരുമാനം കൂട്ടാൻ പുതിയ വാണിജ്യ സമുച്ചയങ്ങൾ പണിയുകയാണ് പ്രധാനമാർഗം. രണ്ട് പതിറ്റാണ്ടോളമായി തിരുവല്ല നഗരസഭ പ്രധാന വാണിജ്യ സമുച്ചയങ്ങൾ പണിതിട്ടില്ല. തിരുവല്ലയുടെ ഏക പൊതുചന്തയാണ് രാമപുരം. രണ്ട് നിലകളിലായി പുതിയ കോംപ്ലക്സ് പണിയുമെന്നായിരുന്നു പ്രഖ്യാപനം. താഴത്തെ നിലയിൽ 15 മുറികൾ. നഗരസഭാ കാര്യാലയത്തിനോട് ചേർന്നുതന്നെയാണ് രാമപുരം മാർക്കറ്റ്.






























