കോന്നി : ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിച്ച് ഇന്ന് 2 വർഷം തികയുന്നു. 2020 സെപ്റ്റംബർ 14 നാണ് ആശുപത്രിയില്‍ ഒപി തുടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കിടത്തിച്ചികിത്സയും തുടങ്ങി. 241 കോടി രൂപ ചെലവിൽ തുടങ്ങിയ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 18നാണ് ഉദ്ഘാടനം ചെയ്തത്.
ഒക്ടോബർ 25ന് പണി ആരംഭിച്ചു. ഈ വർഷം തന്നെ മിനി ഓപ്പറേഷൻ തിയറ്റര്‍, 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, അക്കാദമിക് ബ്ലോക്കിന്‍റെ തുടർ പ്രവൃത്തികൾ, ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സുകൾ, ഓഡിറ്റോറിയം, ഓട്ടോപ്സി കെട്ടിടം, ഡീൻവില്ല എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹോസ്റ്റൽ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ നടക്കുന്നു.
ശുദ്ധജല പദ്ധതി, ഓക്സിജൻ നിർമാണ പ്ലാന്‍റ്, എക്സ്റേ യൂണിറ്റ്, ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി തുടങ്ങിയവ പ്രവർത്തനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാരുടെ സേവനവും ലഭ്യമാകുന്നുണ്ട്. പൂർണതോതിൽ അത്യാഹിത വിഭാഗം, പ്രസവ വാർഡ്, ഓപ്പറേഷൻ തിയറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്.
നിർമാണം പൂർത്തിയാക്കിയ കോളേജ് കെട്ടിടം ഉടൻതന്നെ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അക്കാദമിക് കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറും എത്തിച്ചു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി ലാബുകൾ, ലൈബ്രറി, ലക്ചറർ ഹാൾ തുടങ്ങിയവ സജ്ജീകരിച്ചു. നാഷനൽ മെഡിക്കൽ കൗൺസിലിന്‍റെ അനുമതിക്കായുള്ള നടപടികളാണ് നടത്തുന്നത്. വരുന്ന അധ്യയനവർഷത്തിൽതന്നെ കോന്നി മെഡിക്കൽ കോളേജില്‍ 100 സീറ്റിൽ എംബിബിഎസ് പഠനത്തിന് അനുമതി നേടിയെടുക്കുകയാണ് അടുത്ത ലക്ഷ്യം.