കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ തുറന്നു നൽകുവാൻ കാല താമസം നേരിട്ടത്തോടെ കാട് കയറി തുടങ്ങിയിരിക്കുകയാണ് ഓഫീസ് കെട്ടിടം. ഡിപ്പോയുടെ പുറകു ഭാഗത്ത് നിന്നും കയറി തുടങ്ങിയ കാടും പടലും കെട്ടിടത്തിന് മുകളിൽ വരെ എത്തിയിട്ടുണ്ട്. മഴക്കൂടി പെയ്തതോടെ ഭിത്തികളിലും ഈർപ്പം നില നിൽക്കുന്നുണ്ട്. ഇത് കെട്ടിടത്തിന്റെ ബലത്തെ തന്നെ ബാധിക്കുവാൻ ഇടയാകും. ആളും അനക്കവുമില്ലാതെ കിടക്കുന്ന കെട്ടിടത്തിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും തെരുവ് നായ ശല്യവും വർധിച്ചു വരികയാണ്. കോന്നി നാരായണപുരം ചന്തയും നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി ഡിപ്പോയുമാണ് തെരുവ്നായകളുടെ താവളങ്ങൾ. മാർച്ച് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ഡിപ്പോ തുറന്ന് നൽകും എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ജൂൺ മാസമായിട്ടും ഡിപ്പോ തുറന്ന് നൽകുവാൻ കാലതാമസം നേരിടുകയാണ്.
കോന്നിയിൽ കെ എസ് ആർ റ്റി സി പൊതുമരാമത്ത് കരാർ കമ്പനി പ്രതിനിധികളുമായി ചർച്ചകൾക്ക് ശേഷമാണ് എത്രയും വേഗം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകാൻ തീരുമാനിച്ചത് എന്ന് കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞിരുന്നു. ഓഫീസ് സീലിംഗ്, ലൈറ്റ്, യാർഡ് പൂർത്തീകരണം എന്നിവ അടിയന്തിരമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാനും പൊതു മരാമത്ത് വകുപ്പിന് എം എൽ എ നിർദേശം നൽകിയിരുന്നു. കൂടാതെ ഇലക്ട്രിക് വർക്കുകൾ, ഡിപ്പോയുടെ ചുറ്റും ഫെൻസിംഗ്, ഫർണീചറുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങുവാൻ അധികാരികളെ ചുമതല പെടുത്തുകയും ചെയ്തിരുന്നു.
അഡ്വ. അടൂർ പ്രകാശ് എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു എങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടന്നിരുന്ന ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപെടുകയായിരുന്നു. പിന്നീട് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ രെജിസ്റ്റർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്. കോന്നി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതിൽ ഉൾപ്പെടുന്നു. കോന്നി പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം എൻ ഓ സി നൽകിയതോടെ ആണ് ഈ ഭൂമി കോന്നി സബ് രജിസ്ട്രാർ ഓഫീസിൽ കെ എസ് ആർ റ്റി സി എം ഡിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫീസിൽ കരമടച്ചത്.
2016 ൽ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയും കെ എസ് ആർ റ്റി സി ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടു നൽകിയത്. ഭൂമി കെ എസ് ആർ റ്റി സി യുടെ പേരിൽ ചേർക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റിൽ എം എൽ എ,കലക്റ്റർ,പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ആർ ടി സി,റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ സംയുകത യോഗം നടന്നിരുന്നു.2013 മുതൽ യാർഡ് നിർമ്മാണം തടസ്സ പെട്ടിരുന്നു. 1.45 കോടി എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുകയും പ്രോജക്റ്റ് മാനേജ് മെൻറ് കൺസൾട്ടെന്റായ എച്ച് എൽ എൽ ന് നിർമ്മാണ ചുമതല നൽകുകയും ചെയ്തിരുന്നു. എന്നാൽ തടസങ്ങൾ നീക്കി കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ എത്രയും വേഗം തുറന്ന് നൽകിയില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം കാട് കയറി നശിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.































