കോന്നി : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോന്നി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
നിയോകമണ്ഡലം അടിസ്ഥാനത്തിലും ലോക്കൽ കമ്മറ്റികളിലും ബ്രാഞ്ച് കമ്മറ്റികളിലുമടക്കം നിലനിൽക്കുന്ന പ്രശ്നങ്ങൾ നാളിതുവരെയും പരിഹരിക്കപ്പെടാത്തത് നേതൃനിരയിലും അണികൾക്കിടയിലും ആശങ്ക വർധിച്ചിട്ടുണ്ട്. സി പി ഐയിലെ ദീർഘകാല പ്രവർത്തകരിൽ ഒരാളും നേതാവും ആയിരുന്ന ആർ ഗോവിന്ദ് സി പി ഐ വിട്ട് സി പി എം ൽ ചേർന്നത് അടക്കമുള്ള സംഭവങ്ങൾ ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് വഴി വെച്ചിട്ടുണ്ട്. കൂടാതെ സി പി എം കോന്നി ലോക്കൽ കമ്മറ്റിയിൽ ഉൾപ്പെട്ട ഓമനക്കുട്ടന്റെ ആത്മഹത്യയും ഇടതുപക്ഷമുന്നണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സി പി എം നേതാക്കൾക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഓമനക്കുട്ടന്റെ ഭാര്യ പരാതി സമർപ്പിച്ചിരുന്നു. സി പി എം പ്രവർത്തകർ ആത്മഹത്യക്ക് മുമ്പ് ഓമനക്കുട്ടനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
കോന്നി മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ പ്രധാന ശക്തി കേന്ദ്രവും കോന്നി എം എൽ എ കെ യു ജനീഷ് കുമാറിന്റെ സ്വന്തം നാടുമായ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലും പാര്‍ട്ടിക്കുള്ളില്‍ നിരവധി പ്രശ്നങ്ങൾ നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയത്തെ ഇത് സാരമായി ബാധിക്കും. നേതാക്കളും പ്രവര്‍ത്തകരും ഈ ആശങ്കകള്‍ പങ്കുവെക്കുന്നുമുണ്ട്.