കോന്നി : കോന്നി മെഡിക്കൽ കോളേജിന്റ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്ക വർധിക്കുന്നു. വേണ്ടത്ര അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ, പുസ്തകങ്ങളോ പോലും ഇല്ലാതെ കോന്നി മെഡിക്കൽ കോളേജിൽ 100 എം ബി ബി എസ്സ് സീറ്റുകൾ അനുവദിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ അസ്സസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് അറിയിച്ചുകഴിഞ്ഞു. ആറുമാസങ്ങൾക്ക് മുമ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കോന്നിയിൽ എത്തി പരിശോധന നടത്തി കുറവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ നാലിന് മുമ്പ് കുറവുകൾ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.
100 എം ബി ബി എസ്സ് സീറ്റുകളുമായി 2022-23 വർഷം അധ്യായനം തുടങ്ങാൻ കാത്തിരിക്കുമ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. എം എ ആർ ബി പരിശോധന റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകളും ഞെട്ടിക്കുന്നതാണ്. കോളെജിന് കെട്ടിടം ഉണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ലൈബ്രറി, ലബോറട്ടറി, ലക്‌ച്ചാർ റൂം എന്നിവിടങ്ങളിൽ ഫർണിച്ചറുകൾ ഇല്ല. അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ ലബോറട്ടറി ഇല്ല. ഒറ്റ പരീക്ഷ ഹാൾ മാത്രമാണ് ഉള്ളത്. അതില്‍ വേണ്ടത്ര സൗകര്യങ്ങളും ഇല്ല. വിദ്യാർത്ഥികൾക്കും നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റുള്ള ജീവനക്കാർക്കും ക്വാര്‍ട്ടേഴ്സ് ഇല്ല.
കേന്ദ്രീകൃത ലൈബ്രറിയിൽ കമ്പ്യുട്ടറും പുസ്തകങ്ങളും പത്രങ്ങളും ഇല്ല. 330 കിടക്കകൾ വേണ്ടിടത്ത് 294 എണ്ണമേ ഉള്ളു. അത്യാഹിത വിഭാഗത്തിൽ 10 കിടക്കകൾ മാത്രമേ ഉള്ളു. ജീവൻ രക്ഷാ ഉപകരണങ്ങൾ ഒന്നും ഇല്ല. 5 മൈനർ ഓപ്പറേഷൻ തീയറ്റർ വേണ്ടിടത്ത് മൂന്നെണ്ണം മാത്രം. റേഡിയോളജി വിഭാഗത്തിൽ എക്സറേ, സി റ്റി സ്കാൻ, അൾട്രാ സൗണ്ട് മെഷീൻ എന്നിവ കുറവ്. രക്തബാങ്കിന് ലൈസൻസ് ഇല്ല. തുടങ്ങിയ ഗൗരവമുള്ള കാര്യങ്ങൾ പരിഹരിച്ചു റിപ്പോർട്ട് നൽകാൻ ആണ് നിർദേശം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, ത്രിശൂർ മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാരെ കോന്നിയിലേക്ക് സ്ഥലം മാറ്റി അധ്യാപക ക്ഷാമം പരിഹരിക്കാനും നീക്കമുണ്ട്.





























