കോന്നി : കോന്നിയിലും അങ്കത്തട്ട് ഒരുങ്ങുകയാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ അഡ്വ. കെ.യു ജനീഷ് കുമാര്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുകയാണ്. കോണ്‍ഗ്രസിലെ തൊഴുത്തില്‍ കുത്തുകൊണ്ട് നഷ്ടപ്പെട്ട കോന്നി മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്.
കണ്ണിലെ കൃഷ്ണമണിപോലെ അടൂര്‍ പ്രകാശ് കാത്തുസൂക്ഷിച്ചിരുന്ന മണ്ഡലം എല്‍.ഡി.എഫിന്റെ കയ്യിലേക്ക് നീട്ടിക്കൊടുത്തത് ജില്ലയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. മോന്‍ ചത്താലും വേണ്ടില്ല …മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി – എന്നായിരുന്നു ഇവരുടെ നിലപാട്. അടൂര്‍ പ്രകാശിനെ ജില്ലകള്‍ക്ക് അപ്പുറത്തേക്ക് നാടുകടത്തിയതിന്റെ ക്രഡിറ്റ് മൂത്തുനരച്ചിട്ടും അധികാരഭ്രമം വിട്ടുമാറാത്ത മുതിര്‍ന്ന നേതാവിനുള്ളതാണ്. എന്തായാലും ഇപ്രാവശ്യം ഹൈക്കമാന്റിന്റെ നേരിട്ടുള്ള നിരീക്ഷണം കേരളത്തിലുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് നടക്കില്ല. വിജയസാധ്യത മാത്രം നോക്കിയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണ്ണയം. എ.ഐ.സി.സി യുടെ മൂന്നു വ്യത്യസ്ത ടീമുകള്‍ സര്‍വേ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍വെയില്‍ സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ഉള്‍ക്കൊള്ളിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തമായ ഒരു ചിത്രം സര്‍വേയിലൂടെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഹൈക്കമാന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
കോന്നി മണ്ഡലം തിരിച്ചുപിടിക്കേണ്ടത് കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്നമാണ്. അതുകൊണ്ടുതന്നെ പല അത്ഭുതങ്ങളും സംഭവിക്കാം. കോന്നിയില്‍ മത്സരിക്കുവാന്‍ ഏറ്റവും യോഗ്യന്‍ അടൂര്‍ പ്രകാശ് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ആറ്റിങ്ങല്‍ എം.പി ആയതിനാല്‍ അതിനു കഴിയില്ല. തന്നെയുമല്ല എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പാടില്ലെന്ന് ഹൈക്കമാന്റ് തീരുമാനവും ഉണ്ട്. എന്നാല്‍ കോന്നി മണ്ഡലം തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശിന് മാത്രമേ കഴിയൂ എന്ന് ഹൈക്കമാന്റിന് തോന്നിയാല്‍ കോന്നിയില്‍ മത്സരിക്കണം എന്ന് ഐ.ഐ.സി.സിക്ക് തീരുമാനമെടുക്കാം. ഹൈക്കമാന്റ് തീരുമാനം എന്താണോ അത് അംഗീകരിക്കുവാന്‍ മാത്രമേ അടൂര്‍ പ്രകാശിന് കഴിയു. കോന്നിയില്‍ മത്സരിച്ചു മുന്നേറിയാല്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ ആരോഗ്യം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ഏതെങ്കിലും ഒന്നില്‍ മന്ത്രിസ്ഥാനവും ലഭിക്കും. കോന്നി മെഡിക്കല്‍ കോളേജും കോന്നിയും വീണ്ടും അടൂര്‍ പ്രകാശിലൂടെ വളരുകയും ചെയ്യും.
സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന പേരുകളില്‍ ഒന്ന് റോബിന്‍ പീറ്ററിന്റെയാണ്. അടൂര്‍ പ്രകാശിന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തെചൊല്ലി കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അന്ന് സീറ്റ് റോബിന്‍ പീറ്ററിന് നല്‍കണമെന്ന് അടൂര്‍ പ്രകാശ് ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശിനെ നാടുകടത്തിയവര്‍ റോബിന്‍ പീറ്ററിനും അയിത്തം കല്‍പ്പിച്ചു. അടൂര്‍ പ്രകാശിന്റെ പൊടിപോലും കോന്നിയില്‍ വേണ്ടെന്ന് ചിലര്‍ തീരുമാനിച്ചുറച്ചിരുന്നു. അതുകൊണ്ടുതന്നെ റോബിന്‍ പീറ്ററിന് സീറ്റ് നിഷേധിച്ചു. പി.മോഹന്‍രാജ് കോന്നിയില്‍ മത്സരിച്ചെങ്കിലും ജനീഷ് കുമാറിനോട് പരാജയപ്പെട്ടു. പ്രമാടം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന റോബിന്‍ പീറ്റര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനില്‍ നിന്നും മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു ഡി.വൈ.എഫ്.ഐക്കാരനായ ജനീഷ് കുമാറിനോടാണ് റോബിന്‍ പീറ്റര്‍ മത്സരിക്കുവാന്‍ ശ്രമിച്ചതെങ്കില്‍ ഇപ്രാവശ്യം സിറ്റിംഗ് എം.എല്‍.എയും കരുത്തനുമായ കെ.യു.ജെനീഷ് കുമാറിനോടാണ് റോബിന് ഏറ്റുമുട്ടേണ്ടിവരിക. റോബിന് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കേണ്ടി വന്നാല്‍ അവിടെ യുവ നേതാവായ വിജയ് ഇന്ദു ചൂഡനെ പരിഗണിക്കാം. കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവും ഡി.സി.സി മുന്‍ വൈസ് പ്രസിഡണ്ടും ആയിരുന്ന പരേതനായ ആര്‍.ഇന്ദുചൂഡന്റെ മകനാണ്. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ഹോമിച്ച നേതാവായിരുന്നു ആര്‍.ഇന്ദുചൂഡന്‍.
കെ.പി.സി.സി സെക്രട്ടറിയും മാന്നാര്‍ സ്വദേശിയുമായ അഡ്വ.എന്‍ ഷൈലാജിന്റെ പേരും സജീവമായി ചര്‍ച്ച ചെയ്യുന്നു. കോന്നി കല്ലിടുക്കില്‍ കുടുംബാംഗമാണ് ഹൈക്കോടതി അഭിഭാഷകനായ എന്‍.ഷൈലാജ്. 14 വര്‍ഷം പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്നു. ദീര്‍ഘനാളായി കെ.പി.സി.സിയിലും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ കെ.എസ്.യുവിനെയും സേവാദളിനെയും നയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായി ദീര്‍ഘനാളത്തെ ബന്ധം അഡ്വ.എന്‍ ഷൈലാജിനുണ്ട്.
കോന്നിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി വി.എ സൂരജിന്റെ പേരാണ് ചര്‍ച്ചയിലുള്ളത്. കോന്നി സ്വദേശിയും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.എ സൂരജ് കോന്നിയില്‍ സജീവമാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രമാടം ഡിവിഷനില്‍ മത്സരിച്ചുവെങ്കിലും യു.ഡി.എഫിലെ റോബിന്‍ പീറ്ററിനോട് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയിലേക്ക് അങ്കം കുറിക്കുവാനും സൂരജ് തയ്യാറായിക്കഴിഞ്ഞു.