കോന്നി : വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കൽ വിദ്യാർത്ഥികൾക്ക് മരണശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനംചെയ്ത് മാതൃകയാവുകയാണ് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പ്രമോദ് കുമാർ. അദ്ദേഹത്തോടൊപ്പം ഭാര്യ രമ്യ, പിതാവ് കെ. തങ്കപ്പക്കുറുപ്പ്, മാതാവ് രാധാമണിയമ്മ എന്നിവരാണ് കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് ശരീരം ദാനം ചെയ്തത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രരംഗം നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് പഠനത്തിനും ഗവേഷണത്തിനും മനുഷ്യശരീരങ്ങൾ ലഭിക്കാത്ത അവസ്ഥ. ആധുനിക സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങളും മതപരമായ കാഴ്ചപ്പാടുകളും ഭയവും ശാസ്ത്രീയ മനോഭാവത്തിന്റെ അഭാവവുമാണ് ഇത്തരം പുരോഗമനപരമായ ചിന്തകളിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നതെന്ന് പ്രമോദ് കുമാർ പറഞ്ഞു.
സമൂഹത്തിന് മാതൃകയായി ഗുണപരമായ സാമൂഹികമാറ്റത്തിന് തുടക്കംകുറിക്കാൻ സ്വയം സന്നദ്ധനാവുന്നതിലൂടെ തന്റെ വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഈ അധ്യാപകൻ ജീവിതഗന്ധിയായ പാഠങ്ങൾ പകർന്നു നൽകുകയാണ്. സ്വജീവിതം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാറ്റിവെയ്ക്കേണ്ടതാണെന്ന സങ്കല്പവും ആഗ്രഹവുമാണ് ബോഡി ഡൊണേഷനിലൂടെ സഫലീകരിച്ചിരിക്കുന്നതെന്ന് ദീർഘകാലമായി അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന പ്രമോദ് കുമാർ പറയുന്നു. അധ്യാപക പരിശീലകൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ, മത്സരപരീക്ഷ പരിശീലകൻ, കോളമിസ്റ്റ്, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാനായി രചനയും സംഗീതവും നിർവഹിച്ച്
7 മിനിറ്റ് ദൈർഘ്യമുള്ള ‘ വരികളിൽ വിരിയുന്ന ഭാരതം ‘ എന്ന ഗാനം പുറത്തിറക്കി.
കഷ്ടപ്പെടാതെ ഇഷ്ടപ്പെട്ട് പഠിക്കാം എന്ന ആശയത്തെ സോഷ്യൽ മീഡിയയും ദൃശ്യമാധ്യമങ്ങളും ഏറ്റെടുത്തതോടെ ഈ ഗാനം വൈറലായി. മലയാളത്തിലെ നിരവധി ബ്ലോഗുകളിൽ പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ് എന്നിവയെ അടിസ്ഥാനമാക്കി ‘ പോയവാരവും പുത്തനറിവുകളും’, ‘ സോഷ്യൽ സെൻസ്’ തുടങ്ങിയ പംക്തികൾ കൈകാര്യം ചെയ്യുന്നു. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഫ്രീഡം ഫിഫ്റ്റി നൽകുന്ന ഡോ.സുകുമാർ അഴീക്കോട് പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്. വാഴമുട്ടം നാഷണൽ യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അമേയ പ്രമോദ് മകളും ബെംഗളൂരുവിൽ ഐ.ടി. ഉദ്യോഗസ്ഥനായ പ്രവീൺ കുമാർ സഹോദരനുമാണ്.





























