പത്തനംതിട്ട : കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുന്ന നിലയിൽ കേരളത്തിലെ അധ്യാപകരും ജീവനക്കാരും ഒന്നിക്കണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവ് പറഞ്ഞു. കേരളത്തെ തുടർച്ചയായി അവഗണിക്കുകയും അർഹമായ വിഹിതം നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന സമീപനം കേന്ദ്ര സർക്കാർ ഈ ബഡ്ജറ്റിലും ആവർത്തിച്ചിരിക്കുകയാണ്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കരുതലോടെ കാത്തുസൂക്ഷിക്കുന്ന സമീപനമാണ് കേരള സർക്കാർ ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ചത്. ആ സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകരുന്ന തരത്തിൽ മുന്നോട്ട് പോകുവാൻ കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒറ്റക്കെട്ടായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന കോഴഞ്ചേരി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. എം.എൻ.വി.ജി. അടിയോടി നഗറിൽ (പത്തനംതിട്ട എസ്.എൻ.ഡി.പി ഹാൾ) വെച്ചു കൂടിയ സമ്മേളനത്തിൽ മേഖല പ്രസിഡന്റ് സോണി സാംസൺ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ. മനോജ് കുമാർ സംഘടന റിപ്പോർട്ടും മേഖലാ സെക്രട്ടറി ശാലിനി പ്രഭാകരൻ പ്രവർത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി അഖിൽ, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കുമാർ പി എസ്, സംസ്ഥാന വനിതാ കമ്മിറ്റി അംഗം സിനി ജെ എന്നിവർ സംസാരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി സുജ ശീതൾ സ്വാഗതവും മനോജ് മോൻ എം ജി നന്ദിയും അറിയിച്ചു.
ഭാരവാഹികളായി സജീവ് എസ് (പ്രസിഡന്‍റ്), സജീവ് കൃഷ്ണൻ (വൈസ് പ്രസിഡന്റ്), പൂജാ റാണി, സോണി സാംസൺ (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാരായി അനിൽ കുമാർ എ കെ, ലിജിൻ, മിനി മുരളി (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികളായി ജയകുമാരി (പ്രസിഡന്റ്), ദീപ കെ ആർ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.






























