കോന്നി : കോന്നി നഗരത്തിലെ വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോന്നിയിലെ വ്യാപാരികൾ ഒന്നടങ്കം കോന്നി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സന്തോഷ് മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി നേതാക്കളായ രാജഗോപാൽ, രാമചന്ദ്രൻ, അജിത്കുമാർ, ഡി അനിൽകുമാർ, സുരേഷ്, അഷ്റഫ് അലങ്കാർ, ജോർജ്ജ് മാത്യു, മാണിക്യം തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ കുറേകാലങ്ങളായി കോന്നിയിലെ അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് കോന്നി ഗ്രാമപഞ്ചായത്തിനോട് വ്യാപാരികൾ പല തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വഴിയോര കച്ചവടം മൂലം വ്യാപാരം നിലയ്ക്കുന്നതിനാൽ കോന്നിയിലെ വ്യാപാരികൾ പലരും ആത്മഹത്യയുടെ വക്കിലാണ്. കോന്നി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. .ഫുഡ് പാത്തിലുള്ള അനധികൃത തട്ടുകടകളിലും മറ്റും ആരോഗ്യ വകുപ്പ് ഇടപെടൽ നടത്തുന്നതുമില്ല. കോന്നി നഗരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകളാണ് അനധികൃതമായി കച്ചവടം നടത്തുന്നത്.
പഞ്ചായത്ത് നിരോധിച്ച സ്ഥലങ്ങളിൽ പോലും അനധികൃത കച്ചവടങ്ങൾ വർധിക്കുകയാണ്. വാഹനങ്ങളിൽ നടത്തുന്ന കച്ചവടങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പ്രതികരിക്കുന്നില്ല. 900 വ്യാപാരികളാണ് കോന്നി നഗരത്തിൽ മാത്രം ഉള്ളത്. ആയിരം രൂപ മുതൽ മുകളിലേക്ക് വലിയ തുകകൾ കോന്നി ഗ്രാമപഞ്ചായത്തിന് നികുതി അടച്ചാണ് പലരും കച്ചവടം ചെയ്യുന്നത്. കാൽനട യാത്രക്കാർക്കും റോഡരുകിലെ അനധികൃത കച്ചവടം മൂലം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും വ്യാപാരികൾ പറയുന്നു.





























