സോൾ : അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ചൈനീസ് സുരക്ഷാസേന വെടിവച്ച് വീഴ്ത്തിയ ഉത്തര കൊറിയൻ പൗരന് കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. ഏപ്രിൽ 20ന് ഉത്തര കൊറിയയേയും ചൈനയേയും വേർതിരിക്കുന്ന ടൂമെൻ നദി നീന്തി കടന്ന് ചൈനീസ് അതിർത്തിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് ഇയാൾക്ക് ചൈനീസ് സുരക്ഷാസേനയുടെ വെടിയേറ്റത്. ചൈനീസ് സേന തന്നെ ഇയാളെ ജിലിൻ പ്രവിശ്യയിലെ ലോംഗ്ജിങ്ങിലുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ച് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇയാൾ ഇപ്പോൾ ക്വാറന്റൈനിലാണെന്നും ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമമായ ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് ഒരു കൊവിഡ് കേസ് പോലുമില്ലെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നത്. ചൈനീസ് അതിർത്തി കടക്കാൻ ശ്രമിച്ചയാളിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഉത്തര കൊറിയയെയും കൊവിഡിന്റെ പിടിയിലാണെന്നതിന്റെ ശക്തമായ അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഉത്തര കൊറിയയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്ന് ഇതിനു മുന്‍പും ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങൾക്കിടയിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോട് കൂടിയ 180 ലേറെ സൈനികർ ഉത്തരകൊറിയയിൽ മരിച്ചതായി കഴിഞ്ഞ മാസം ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തിരുന്നു. 23 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധമൂലം മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉത്തരകൊറിയയിൽ കൊവിഡ് വ്യാപിക്കുന്നതായി പല ഏജൻസികളും വാർത്തകൾ പുറത്ത് വിട്ടിരുന്നു.
ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗ്, സൗത്ത് ഹ്വാംഘേയ് പ്രവിശ്യ, നോർത്ത് പാംഗ്യോംഗ് പ്രവിശ്യ എന്നീ മേഖലകളിൽ കൊവിഡ് പടർന്നുപിടിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. അതേസമയം പ്യോംഗ്യാംഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊവിഡ് കേസുകളോ കൊവിഡ് മരണങ്ങളോ ഇല്ലെന്നും രാജ്യം കൊറോണ വൈറസ് മുക്തമാണെന്നുമാണ് ഉത്തര കൊറിയൻ വൃത്തങ്ങൾ ഔദ്യോഗികമായി നൽകുന്ന വിവരം. രാജ്യത്തിന്റെ തലവനായ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരവെയാണ് ഉത്തരകൊറിയയിലും കൊവിഡ് ബാധിച്ചതിനുള്ള തെളിവുകൾ വീണ്ടും തലപൊക്കുന്നത്. ഏപ്രിൽ 11നാണ് കിം ജോംഗ് ഉൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഹൃദയ ശസ്ത്രിക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ നൽകിയ വിവരം. എന്നാൽ കിമ്മിന്റെ ആരോഗ്യ സ്ഥിതി അതീവ മോശമാണെന്ന വാർത്ത ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. സംഭവത്തെ പറ്റി ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും ഇതേവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.