കോട്ടാങ്ങല്‍ : ഇന്നു രാത്രി കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതി കോലം തുള്ളി ഒഴിയും. നാളെ കുളത്തൂർ കരക്കാരുടെയും ശനിയാഴ്ച കോട്ടാങ്ങൽ കരക്കാരുടെയും അടവിയും പള്ളി പാനയും നടക്കും. മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങ് ആണ് പള്ളി പാന. ഭക്തർ വഴിപാട് ആയി കൊണ്ട് വരുന്ന നൂറു കണക്കിന് കരിക്കുകൾ പാന കുറ്റി ഏന്തി എത്തുന്ന പാനധാരി , ആർപ്പു വിളികളുടെ ആരവത്തിൽ അടിച്ചു ഉടക്കുന്നു.
പടിഞ്ഞാറെ നടയിൽ പടയണി കളത്തിൽ തയാർ ആക്കുന്ന മര ഉരലിൽ തപ്പു മേളങ്ങളുടെ ശബ്ദ ലയ വിന്യാസത്തിൽ നടക്കുന്ന പള്ളി പാന പടയണിയിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്. പടയണി യുടെ 5,6, ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരു കരക്കാരും മത്സര ബുദ്ധിയോടെ ശ്രമിക്കുന്നു. പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ , വൃക്ഷ ലതാതികൾ പിഴുതു എറിഞ്ഞു, ഭദ്ര കാളി, പ്രകോപിപ്പിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചതിന്റെ സ്മരണാർത്ഥം ആണ് അടവി നടത്തുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്നും കരക്കാർ കൊണ്ട് വരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്തു ഉയർത്തി കൃത്രിമ വനം സൃഷിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈ കോർത്തു തുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവ്യത്യാസം ഇല്ലാത്ത യോജിപ്പിന്റെ കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു. നാളെ കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും ശനിയാഴ്ച കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.






























