മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റ് ബിനു ജോസഫിനെതിരെ ബിജെപി അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാൻ കഴിയാതെ പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു ചർച്ച. മല്ലപ്പള്ളി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ് ലക്ഷ്മി ദാസായിരുന്നു വരണാധികാരി. അവിശ്വാസത്തിന് നോട്ടീസ് നൽകിയ ബി.ജെ.പി അംഗം ദീപ്തി ദാമോദരൻ പോലും അവിശ്വാസ പ്രമേയ ചർച്ചക്ക് എത്തിയില്ല.
എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും എസ്.ഡി.പി.ഐ അംഗവും ഹാജരായില്ല. ബി.ജെ.പിയിലെ നാല് അംഗങ്ങൾ മാത്രമാണ് ചർച്ചക്ക് ഹാജരായത്. കോറം തികയാത്തതിനാൽ ചർച്ചക്ക് എടുക്കാതെ പിരിയുകയായിരുന്നു. കഴിഞ്ഞ 13നാണ് ബി.ജെ.പിയിലെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസത്തിന് വരണാധികാരി മുൻപാകെ നോട്ടീസ് നൽകിയത്.
സി പി.എമ്മിലെ ബിനു ജോസഫും, ജമീലബീവിയുമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. 13 അംഗ പഞ്ചായത്തിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ടു തവണ നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയിച്ചിരുന്നു. എന്നാൽ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ വിജയിച്ചതിനാൽ രാജിവെക്കുകയായിരുന്നു. മൂന്നാം തവണയും ഈ അവസ്ഥ തുടർന്നെങ്കിലും രാജി വെക്കാതെ ഭരണം ഏറ്റെടുക്കുകയായിരുന്നു. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ബുധനാഴ്ച രാവിലെ 11 ന് നടക്കും. എൽ.ഡി.എഫ്. അഞ്ച്, ബി. ജെ .പി അഞ്ച്, കോൺഗ്രസ് രണ്ട് , എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.





























