സീതത്തോട് : ചിറ്റാറിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഏതാനും ദിവസമായി പഞ്ചായത്തിലെ പത്ത് വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതെല്ലാമായിട്ടും പ്രതിദിനരോഗികളുടെ എണ്ണം വീണ്ടും കൂടിവരുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 65 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് വാർഡുകൾകൂടി മൈക്രോ കൺടെയ്‌ൻമെന്റ്‌സോണാക്കി.
ചിറ്റാർ തോട്ടം അഞ്ചാംവാർഡിൽമാത്രം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 25 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചില വാർഡുകളിൽ ഇരുപതിന് മുകളിലാണ് രോഗികളുടെ എണ്ണം. അതിനിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഒരുമാസത്തിലധികമായി ചിറ്റാർ പഞ്ചായത്തിൽ രോഗവ്യാപനം രൂക്ഷമാണ്. നേരത്തെ പലതവണ ഇവിടെ ട്രിപ്പിൾ ലോക്ക്ഡൗൺ വരെ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ചിറ്റാറിൽ വലിയ തോതിൽ ഇതര സംസ്ഥാന തൊഴിലാളികൾ വന്നിറങ്ങുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. പലയിടത്തും മതിയായ സൗകര്യമില്ലാതെ അനധികൃതമായാണ് ഈ തൊഴിലാളികളെ താമസിപ്പികുന്നതെന്നും ആക്ഷേപമുണ്ട്. പുറത്തു നിന്നെത്തുന്നവർ രോഗപരിശോധനയ്ക്ക് വിധേയരാവരാണോ എന്നും ആശങ്കയുണ്ട്. ചിറ്റാറിലെ രോഗവ്യാപനം സമീപപഞ്ചായത്തുകളിലും രോഗഭീതി പടർത്തുന്നുണ്ട്.