കോഴഞ്ചേരി: നാരങ്ങാനത്ത് വൈദ്യുതി തൂണ് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാനെത്തിയ കോഴഞ്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ വനിതാ അസിസ്റ്റന്റ് എൻജിനീയർക്കു നേരെ അസഭ്യവർഷവും സബ് എൻജിനീയർക്ക് മർദ്ദനവുമേറ്റെന്ന് പരാതി. സബ് എൻജിനീയർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴഞ്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽപെട്ട ആലുങ്കൽ – ജീരകത്തിനാൽ ഭാഗത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ട്രാൻസ്ഫോർമാർ സ്ഥാപിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ അസിസ്റ്റന്റ് എൻജിനീയർക്കും സബ് എൻജിനീയർക്കുമെതിരെയാണ് അക്രമം നടന്നത്.
ആലുങ്കൽ പുളിമൂട്ടിൽ അജിമോൻ എന്നയാളുടെ പുരയിടത്തിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈൻ റോഡിന് എതിർവശത്തേക്ക് മാറ്റി സ്ഥാപിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളതിനാൽ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.
അസിസ്റ്റന്റ് എൻജിനീയറുടെ മുമ്പിൽ ജീവനക്കാരനെ ഇയാൾ മർദിച്ചുവെന്നാണ് പരാതി. സംഘർഷത്തിനിടെ ഇദ്ദേഹം റോഡിൽ വീഴുകയും തല വേലിക്കല്ലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. തങ്ങൾ മർദിച്ചുവെന്നു കാട്ടി പിന്നീട് പരാതി നൽകുകയാണുണ്ടായതെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം സ്ഥലത്തെത്തിയ കെഎസ്ഇബി സബ് എൻജിനീയർ തന്നെ മർദിച്ചുവെന്ന പരാതിയുമായി നാരങ്ങാനം കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റു കൂടിയായ അജിമോൻ രംഗത്തെത്തിയിരുന്നു. തലയ്ക്കു പരിക്കേറ്റ അജിമോനും ചികിത്സയിലാണ്.