കോഴിക്കോട് : ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.
വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്.
തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങൾ വലിച്ചെറിയുന്നവരില്‍നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകൾ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാർക്ക് ലൈസന്‍സ് നിർബന്ധമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.