കോഴിക്കോട് : കോഴിക്കോട് ജെഡിടി സ്കൂളിൽ സജ്ജമാക്കിയ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ റിസർവ് റൂം തുറന്ന സംഭവത്തിൽ റിട്ടേണിങ് ഓഫീസർക്ക് ഗുരുതര വീഴ്ച പറ്റിയതായി വിലയിരുത്തൽ. തെരഞ്ഞെടുപ്പ് രേഖകളുടെ പകർപ്പെടുക്കാൻ വരണാധികാരി മറന്നതാണ് പിന്നീട് മുന്നറിയിപ്പില്ലാതെ റൂം തുറക്കേണ്ടി വന്ന സാഹചര്യത്തിലേക്ക് നയിച്ചത്. സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കളക്ടർ വരണാധികാരിയോട് ഔദ്യോഗികമായി വിശദീകരണം തേടി. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചില രേഖകളുടെ പകർപ്പുകൾ നടപടിക്രമങ്ങളുടെ ഭാഗമായി നേരത്തെ എടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ വരണാധികാരി ഇത് ചെയ്യാൻ മറന്നുപോയി.
ഈ രേഖകൾ പിന്നീട് എടുക്കുന്നതിന് വേണ്ടിയാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലെ റിസർവ് റൂം ഉദ്യോഗസ്ഥർക്ക് തുറക്കേണ്ടി വന്നതെന്നാണ് വിലയിരുത്തൽ. കൃത്യമായ മുന്നറിയിപ്പുകളോ നോട്ടീസോ ഇല്ലാതെ ഇത്തരം ഒരു നീക്കം നടത്തിയത് ഉദ്യോഗസ്ഥ തലത്തിലുള്ള വലിയ വീഴ്ചയാണെന്ന് യുഡിഎഫ് ആരോപിച്ചു. മുൻകൂർ അറിയിപ്പില്ലാതെ റൂം തുറന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടത്. റിട്ടേണിങ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമങ്ങളിലെ വീഴ്ചയിൽ ഡെപ്യൂട്ടി കളക്ടർ വരണാധികാരിയിൽ നിന്ന് അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്.
പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലാണ് സംഭവം നടന്നത്. തുറന്ന റൂമിന്റെ മുകളിൽ ‘സ്‌ട്രോങ് റൂം’ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ ഉദ്യോഗസ്ഥർ ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ ആരോപിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ റൂം തുറന്നത് വോട്ടെണ്ണൽ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കളക്ടർക്ക് പരാതിയും നൽകിയിരുന്നു. എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാണ് മുറി തുറന്നതെന്നായിരുന്നു ഉദ്യോഗസ്ഥർ ആദ്യം നൽകിയ വിശദീകരണം. ഇതിന് പിന്നാലെയാണ് രേഖകളെടുക്കാൻ മറന്നതാണ് റൂം തുറക്കാൻ കാരണമെന്ന യാഥാർഥ്യം പുറത്തുവരുന്നത്.






























