ഉദുമ : വാടക മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയ വിരോധത്തിന് കോഴിക്കോട് സ്വദേശിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ കര്‍ണാടക പുത്തൂര്‍ സ്വദേശിയെ മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മാണിക്ക പാലത്താട് ഷേക്ക് ഹമീദിനെയാണ് (50) മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസും സംഘവും കര്‍ണാടകയിലെത്തി അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സ്വദേശിയും ടയര്‍ റീസോളിങ് ജീവനക്കാരനുമായ വിജിഷ് കെ വിശ്വനെയാണ് (37) വെട്ടിപ്പരിക്കേല്‍പിച്ചത്.
കളനാട് മോഡേണ്‍ ടയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിന്‍റെ മുകളിലെ മുറിയിലെ താമസക്കാരനാണ് വിജീഷ്. ഇതേ കെട്ടിടത്തില്‍ തന്നെയാണ് ഷേക്ക് ഹമീദും താമസിക്കുന്നത്. മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനൊടുവില്‍ വിജീഷിനെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. വിജീഷിന്‍റെ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം രണ്ടിന് രാത്രിയാണ് സംഭവം.
308, 326 വകുപ്പുകള്‍ ചേര്‍ത്ത് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് മേല്‍പറമ്പ് പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. സംഭവത്തിനുശേഷം ഷേക്ക് ഹമീദ് കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ്.ഐ ആര്‍.കെ. ജയചന്ദ്രന്‍, സിവില്‍ പോലീസ് ഓഫിസര്‍ ഹരീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വെട്ടിപ്പരിക്കേല്‍പിക്കാന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.