തിരുവനന്തപുരം : രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ഇപ്പോഴും ചര്‍ച്ചകളിലാണ്. സോണിയ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പരാദങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് കെസി വേണുഗോപാലിനെ ഉന്നം വെച്ച് എഴുത്തുകാരന്‍ കെപി സുകുമാരന്‍ പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റില്‍ സുരേഷ് ഗോപിയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
രാഹുല്‍ ഗാന്ധിക്ക് ഗാന്ധി എന്ന സര്‍നെയിം കിട്ടിയത് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധി മുഖേനയാണ്. അല്ലാതെ മഹാത്മ ഗാന്ധിജിയില്‍ നിന്നല്ല. ഫിറോസ് എങ്ങനെ ഗാന്ധി എന്ന സര്‍നെയിം സ്വീകരിച്ചു എന്ന ചരിത്രമൊന്നും ചികയുന്നതില്‍ കാര്യമില്ല. അതിനെ പറ്റി പല ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും. ഫിറോസ് ഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ ഗാന്ധി. അത്രേയുള്ളൂ. മഹാത്മ ഗാന്ധിയുടെ കുടുംബക്കാരാണ് ഞങ്ങള്‍ എന്ന് ഇന്ദിര ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെ ആരും അവകാശപ്പെടുന്നുമില്ല.
ഫിറോസ് ഗാന്ധി ഉജ്ജ്വലനായ രാഷ്ട്രീയ നേതാവും പത്ര പ്രവര്‍ത്തകനും പാര്‍ലമെന്റേറിയനും ആയിരുന്നു. റായ്ബറേലി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭയില്‍ എത്തിയിരുന്നത്. തന്റെ ഭാര്യാപിതാവായ നെഹ്‌റു പ്രധാനമന്ത്രി ആയിട്ടും സര്‍ക്കാരിലെ അഴിമതിക്കെതിരെ അദ്ദേഹം ഘോരഘോരം പോരാടിയിരുന്നു. ഒരു ഘട്ടത്തില്‍ ഫിറോസ് ഗാന്ധി ഉന്നയിച്ച അഴിമതിയാരോപണത്തിന്റെ പേരില്‍ ധനമന്ത്രി ആയിരുന്ന ടി.ടി.കൃഷ്ണമാചാരിക്ക് രാജി വെക്കേണ്ടി വന്നിരുന്നു. 1960 ല്‍ നാല്പത്തിയെട്ടാമത്തെ വയസ്സിലാണ് ഫിറോസ് ഗാന്ധി ഹാര്‍ട്ട് അറ്റാക്കിനാല്‍ മരണപ്പെടുന്നത്.
ഇത്രയും പറയാന്‍ കാരണം, അസംബ്ലിയില്‍ ഒരു സി.പി.എം. അംഗം ഘണ്ഡി എന്നത് അടിച്ചു പരത്തിയാണ് രാഹുല്‍ ഗാന്ധിക്ക് ഗാന്ധി എന്ന സര്‍നെയിം ലഭിച്ചത് എന്ന് ആരോപിക്കുകയും അതിനെതിരെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന വീഡിയോ കണ്ടത് കൊണ്ടാണ്. പറയാന്‍ വന്നത് രാജ്യസഭ സീറ്റിനെ പറ്റിയായിരുന്നു. ഹിന്ദിയിലോ ഇംഗ്ലീഷിലോ നന്നായി പ്രസംഗിക്കാന്‍ അറിയുന്നവരാണ് രാജ്യസഭയില്‍ ആയാലും ലോകസഭയില്‍ ആയാലും പോകേണ്ടത്. എങ്കിലേ കാര്യമുള്ളൂ.
ടി.എന്‍.പ്രതാപനെ പോലെ ഇംഗ്ലീഷില്‍ എഴുതിക്കൊണ്ട് വന്ന് വായിക്കുന്നതിലും കാര്യമില്ല. രാഷ്ട്രീയം മനസ്സില്‍ നിന്ന് എടുത്ത് നേരിട്ട് പ്രസംഗിക്കണം. എഴുതി വായന സെമിനാറുകളില്‍ നല്ലതാണ്. അത് സുരേഷ് ഗോപിയില്‍ നിന്ന് പഠിക്കണം. എത്ര അനായാസമായും സഭയില്‍ സന്നിഹിതരായവരുടെ മനസ്സിലേക്ക് തുളച്ച് കയറുന്നത് പോലെയുമാണ് സുരേഷ് ഗോപി ഇംഗ്ലീഷില്‍ പ്രസംഗിച്ചത്. മലയാളി അംഗങ്ങള്‍ക്ക് പുച്ഛം ആണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം കൊള്ളേണ്ടിടത്ത് കൊണ്ടിരിക്കും.
ജെബി മേത്തര്‍ രാജ്യസഭയില്‍ എത്തുമ്ബോള്‍ അത് അവര്‍ക്ക് കൊള്ളാം. അല്ലാതെ രാഷ്ട്രീയമായി കോണ്‍ഗ്രസ്സിനോ കേരളത്തിനോ ഒരു പ്രയോജനവും ഇല്ല. പിന്നെ ഒന്നുണ്ട് കെ.സുധാകരനെ ഒന്ന് മെല്ലെ ഒതുക്കിയല്ലോ എന്ന് കെ.സി. വേണുഗോപാലിന് മനസ്സില്‍ ആഹ്ലാദിക്കാം. ഉപദേശകര്‍ എന്ന പേരില്‍ ഹൈക്കമാണ്ടില്‍ കയറിപ്പറ്റുന്ന പരാദങ്ങളാണ് സോണിയ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ ഈ നിലയില്‍ എത്തിച്ചത്. എ.കെ.ആന്റണിയും അഹമ്മദ് പട്ടേലും ഒക്കെ അവരുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. കെ.സി.ക്കാണ് ഇപ്പോള്‍ ആ മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.
നടുറോഡില്‍ കാളക്കുട്ടിയെ അറുത്ത് സംഘിവിരോധം എന്ന വ്യാജേന ഹിന്ദു വിരോധം അക്രമാസക്തമായി പ്രകടിപ്പിച്ച ആളാണെങ്കിലും റിജില്‍ മാക്കുറ്റി പറഞ്ഞതില്‍ കാര്യമുണ്ട്. ഡല്‍ഹിയില്‍ പോയി കാര്യം സാധിക്കുന്ന കാലത്തോളം കോണ്‍ഗ്രസ്സ് രക്ഷപ്പെടില്ല എന്നാണ് മാക്കുറ്റി പറഞ്ഞത്. അതാണ് കോണ്‍ഗ്രസ്സുകാര്‍ക്ക് ഇനിയും കൈവരിക്കാന്‍ കഴിയാത്ത വിവേകം. സംസ്ഥാന പാര്‍ട്ടി പ്രശ്നങ്ങളില്‍ പി.സി.സി. അദ്ധ്യക്ഷന്മാര്‍ പറയുന്നതായിരിക്കണം അവസാനത്തെ വാക്ക്. അല്ലെങ്കില്‍ പിന്നെ സംസ്ഥാനങ്ങളില്‍ എന്തിനാണ് പ്രസിഡണ്ടുമാര്‍.
കെ.സി. വേണുഗോപാലിന് കെ.പി.സി.സി. പ്രസിഡണ്ട് ആകാനുള്ള യോഗ്യത നിലവില്‍ ഇല്ല. പക്ഷെ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കെ.സുധാകരനെ ഭരിക്കാനും സുധാകരന്റെ തീരുമാനങ്ങളെ വെട്ടിത്തിരുത്താനും കഴിയുന്നു. ഇങ്ങനെ ഡല്‍ഹിയില്‍ സുല്‍ത്താന്മാരായി ഇരുന്നുകൊണ്ട് സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയുള്ള ജനനേതാക്കളെ ഭരിക്കുകയും നിഷ്പ്രഭരാക്കുകയും ചെയ്തത് കൊണ്ടാണ് എല്ലാ സ്റ്റേറ്റുകളിലും കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെട്ടത്. കേരളത്തിലും അതാണ് സംഭവിക്കാന്‍ പോകുന്നത്. റിജില്‍ മാക്കുറ്റി പറഞ്ഞത് പോലെ കോണ്‍ഗ്രസ്സ് രക്ഷപ്പെടാനുള്ള ഒരു സാധ്യതയും കാണുന്നില്ല.
































