ന്യൂഡല്‍ഹി : കേരളത്തിലെ ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്ന് ഹൈക്കമാന്‍റ്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്‍റ് നിര്‍ദ്ദേശിച്ചു. കടുത്ത പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. കൂടിയാലോചനയില്ലാതെയാണ് പട്ടിക നൽകിയതെന്ന് ഇരുനേതാക്കളും പറയുന്നു. ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചു. പുതിയ ഗ്രൂപ്പുണ്ടാക്കാൻ നീക്കമെന്നും നേതാക്കൾക്ക് പരാതി.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെ.പി.സി.സി നേതാക്കൾ രാഹുൽ ഗാന്ധിയെ കാണുകയാണ്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി.സിദ്ദിഖ് എന്നിവരും രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 14 ഡി.സി.സി കളിലും ഗ്രൂപ്പ് നോക്കാതെ പ്രവർത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.
ഇന്നലെ കെ.സുധാകരന്‍റെ ദില്ലിയിലെ വസതിയിൽ വി.ഡി സതീശനും വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷും പി.ടി തോമസും ടി.സിദ്ദിഖും യോഗം ചേർന്നിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി താരിഖ് അൻവറുമായും എ.കെ ആന്‍റണി, കെ.സി വേണുഗോപാൽ എന്നിവരുമായും നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.