തിരുവനന്തപുരം : കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വിവാദം തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ വീണ്ടും ഉന്നയിക്കാനുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കം പാര്‍ട്ടി അനുവദിക്കില്ല. വിവാദം അടഞ്ഞ അധ്യായമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കില്ല. പാര്‍ട്ടി നിലപാടിന് ശേഷം ഐസക് നടത്തിയ പരാമര്‍ശങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ പാര്‍ട്ടിയില്ല. കെഎസ്എഫ്ഇ വിവാദത്തില്‍ തൽക്കാലം മൗനവും തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ മറുപടി പറയുമെന്ന തോമസ് ഐസക്കിന്റെ നിലപാടിനെ സിപിഎം നേതൃത്വം ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. കൃത്യമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചതാണ്. ഇനിയും ആ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്താന്‍ ഐസക്കിനെ അനുവദിക്കില്ലെന്നാണ് വിവരം.
തിരഞ്ഞെടുപ്പിന് ശേഷമായാലും കെഎസ്എഫ്ഇ വിവാദം വീണ്ടും ഉയര്‍ന്നു വന്നാല്‍ പ്രതിക്കൂട്ടിലാവുക മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാകും. ഇതിനെ പാര്‍ട്ടി പിന്‍തുണയ്ക്കില്ല. വിമര്‍ശനത്തിന് പാര്‍ട്ടിയില്‍ മറുപടി പറയുമെന്ന ഐസക്കിന്റെ നിലപാടും തൽക്കാലം പാര്‍ട്ടിയില്‍ ആരും ഉന്നയിക്കില്ല. തിരുത്തല്‍ ശക്തിയായി പുതിയ ഗ്രൂപ്പ് സമവാക്യത്തിന് ഐസക് ചുക്കാന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവോ എന്ന സംശയം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്.
എന്നാല്‍ സ്വന്തം ജില്ലയില്‍ പോലും പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്ത തോമസ് ഐസക്കിന് പാര്‍ട്ടിയില്‍ ആരുടെയും പിന്‍തുണ കിട്ടില്ലെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. പോലീസ് നിയമഭേദഗതിയില്‍ ഒരു വീഴ്ച പറ്റിയെങ്കിലും പിണറായിക്കെതിരെ കൂട്ടായ എതിർ ശബ്ദമുയര്‍ത്താന്‍ ഇന്നും പാര്‍ട്ടിയില്‍ ആരുമില്ല എന്നത് തോമസ് ഐസക്കിന് തന്നെ വിനയായി മാറുമെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.