തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ നൂറു കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദീകരണം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകർ. വിജിലൻസ് അന്വേഷണമുൾപ്പെടെയുള്ള കാര്യത്തിൽ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ശമ്പള പരിഷ്ക്കരണം സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി.യിലെ നൂറ് കോടി ക്രമക്കേട് വിജിലൻസിന് വിടാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാറിന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി പറയാനുള്ള സമയപരിധി 31 ന് അവസാനിക്കും. ശ്രീകുമാറിന്‍റെ വിശദീകരണത്തിന് ശേഷം വിജിലൻസ് അന്വേഷണത്തിന് വിടുന്നതിൽ തീരുമാനമെടുക്കുമെന്ന് എം.ഡി ബിജു പ്രഭാകർ.
ക്രമക്കേടുമായി ബന്ധപ്പെട്ട് വിരമിച്ച ചില ഉദ്യോഗസ്ഥർക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം. വിശദീകരണത്തിന് സമയം അനുവദിച്ചത് സ്വാഭാവിക നടപടി ക്രമത്തിന്‍റെ ഭാഗമാണെന്നും സി.എം.സി വിശദീകരിച്ചു. ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയോട് ചർച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. കെ.റ്റി.ഡി.എഫ്.സിക്ക് വായ്പ്പാ തിരിച്ചടവ് സംബന്ധിച്ച് ഫെബ്രുവരി 5ന് ധനകാര്യ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്നും ബിജു പ്രഭാകർ പറഞ്ഞു.