പത്തനംതിട്ട: കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടർക്ക് പമ്പ സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദ്ദനമേറ്റതായി പരാതി. കണ്ടക്ടർ സന്തോഷിനാണ് മര്‍ദ്ദനമേറ്റത്. കെഎസ്ആര്‍ടിസി സ്പെഷ്യൽ ഓഫീസർ ഷിബുവിന്റെ നേതൃത്വത്തിൽ ആണ് മര്‍ദ്ദിച്ചത്. സന്തോഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സന്തോഷിനെ പമ്പ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിൽ വെച്ച് 8 അംഗ സംഘം ആക്രമിച്ചത്.
തന്നെ നിലത്തിട്ട് വലിച്ചിഴച്ചതായും നെഞ്ചിലുൾപ്പെടെ ചവിട്ടിയതായും സന്തോഷ് പറഞ്ഞു. ഡ്യൂട്ടി സംബന്ധമായ തർക്കമാണ് ആക്രമണത്തിന് കാരണം. പമ്പ പോലീസ് ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യൽ ഓഫീസർ ഗുണ്ടാത്തലവനെ പോലയാണ് പെരുമാറുന്നതെന്ന പരാതി മുൻപും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം നട തുറന്നപ്പോൾ കണ്ടക്ടർ ഇല്ലാതെ പത്തനംതിട്ടയിൽ നിന്നും പമ്പക്ക് കെഎസ്ആര്‍ടിസി സർവ്വീസ് നടത്തിയതും ഇടക്ക് നിന്ന് അയ്യപ്പൻമാരെ ബസിൽ കയറ്റാഞ്ഞതും ഷിബുവായിരുന്നു. ഇത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇയാള്‍ നിരന്തരപ്രശ്‌നക്കാരനാണെന്ന ആരോപണം ശക്തമാണ്.