കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ ഉത്ഘാടനം കാത്ത് കിടക്കുമ്പോഴും കോന്നിയുടെ പ്രധാന മലയോര മേഖലയിലേക്കും മുൻപ് മികച്ച വരുമാനം ലഭിച്ചിരുന്ന റൂട്ടുകളിൽ പലയിടത്തേക്കും ഇന്ന് കെ എസ് ആർ റ്റി സി സർവീസ് നടത്തുന്നില്ല. മാത്രമല്ല മുൻപ് ഉണ്ടായിരുന്ന സർവീസുകൾ പലതും വെട്ടികുറക്കുകയും ചെയ്തു. കോന്നി – തണ്ണിത്തോട് – കരിമാൻതോട് സർവീസ് ആയിരുന്നു ഇതിൽ പ്രധാനം. സൂപ്പർ ഫാസ്റ്റുകൾ അടക്കം നിരവധി കെ എസ് ആർ റ്റി സി ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇന്ന് കെ എസ് ആർ റ്റി സി ബസുകൾ ഒന്നുമില്ല. ലോക് ഡൗൺ കാലഘട്ടത്തിൽ തത്കാലികമായി നിർത്തലാക്കിയതാണ് കരിമാൻതോട് സർവീസ്. മറ്റ് സർവീസുകൾ പുനരാരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്ക് മാത്രം കെ എസ് ആർ റ്റി സി എത്തിയില്ല. ഈ റൂട്ടുകൾ ഇപ്പോൾ സ്വകാര്യ ബസുകൾ കയ്യടക്കുകയും ചെയ്തു.
ഊട്ടുപാറ – കോന്നി – പത്തനംതിട്ട ബസ് ആണ് മറ്റൊന്ന്. പുളിഞ്ചാണി അടക്കമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കോന്നിയിലേക്ക് വരുവാൻ ഏറെ പ്രയോജനം ചെയ്തിരുന്ന ബസും ഇന്നില്ല. കോന്നിയുടെ പ്രധാന മലയോര മേഖലയിൽ ഒന്നായ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലേക്കുള്ള സർവീസുകളും ഇന്ന് വെട്ടി ചുരുക്കി. സാധാരണക്കാരായ കർഷകർ അടക്കം താമസിക്കുന്ന സ്ഥലത്ത് പുറം ലോകവുമായി ബന്ധപ്പെടാൻ ഉള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് ഈ ബസുകൾ. തണ്ണിത്തോട്ടിലെ തന്നെ മറ്റൊരു പ്രദേശമായ മണ്ണീറയിലും കെ എസ് ആർ റ്റി സി ഒരുകാലത്ത് സർവീസ് നടത്തിയിരുന്നു. ഈ ബസും ഇപ്പോൾ അപ്രത്യക്ഷമാണ്. സ്വകാര്യ ബസ് മാത്രമാണ് ഇതുവഴിയുള്ളത്.
വനപ്രദേശമായതിനാൽ സാധാരണക്കാരായ നിരവധി കുട്ടികൾ ആണ് തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ പ്രദേശങ്ങളിൽ സ്‌കൂളുകളിൽ വന്നുപോകുന്നത്. മുണ്ടോൻമൂഴി പാലത്തിന് സമീപം ബസ് ഇറങ്ങുന്ന ഇവർ കിലോമീറ്ററുകൾ വനത്തിൽ കൂടി യാത്ര ചെയ്തു വേണം വീടുകളിൽ എത്തുവാൻ. കോന്നിയിലെ പ്രധാന റോഡുകളിൽ ഒന്നാണ് കോന്നി ചന്ദനപ്പള്ളി അടൂർ റോഡ്. മികച്ച റോഡുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും കെ എസ് ആർ റ്റി സി സർവീസുകൾ ഇല്ല. നാമമാത്രമായ സ്വകാര്യ ബസുകൾ ആണ് ഈ വഴി കടന്നുപോകുന്നത്. പൂങ്കാവ്, വാഴമുട്ടം, താഴൂർ കടവ്, വള്ളിക്കോട്, ചന്ദനപ്പള്ളി ഭാഗങ്ങളിലേക്ക് ഒക്കെ പോകുന്നവർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷമാണ് ബസുകളോ സ്വകാര്യ വാഹനങ്ങളോ കിട്ടുക. കോടികൾ മുടക്കി നിർമ്മിച്ച കെ എസ് ആർ റ്റി സി ഡിപ്പോ കോന്നിയിൽ ഉത്ഘാടനം ചെയ്യപ്പെടുമ്പോഴും പുതിയ ബസുകൾ കോന്നിക്കായി അനുവദിക്കുമ്പോഴും വർഷങ്ങളായി നിലച്ചുപോയ ഈ സർവീസുകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം എന്നാണ് പൊതുജനങ്ങൾക്ക് പറയുവാനുള്ളത്.






























