കൊച്ചി : റീട്ടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ കെഎസ്‌ആര്‍ടിസിക്കും ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കെഎസ്‌ആര്‍ടിസിയുടെ ഹർജി ഫയലില്‍ സ്വീകരിച്ച കോടതി എണ്ണക്കമ്പനികള്‍ക്ക് നോട്ടീസയച്ചു. വില നിശ്ചയിച്ചതില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സ്വകാര്യ റീട്ടയെില്‍ കമ്പനിക്ക് 91.72 രൂപക്ക് ഡീസല്‍ ലഭിക്കുമ്പോള്‍ കെഎസ്‌ആര്‍ടിസി 121.35 രൂപക്കാണ് നല്‍കിയിരുന്നത്. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് എണ്ണ കമ്പനികള്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ സാധാരണ നിരക്കിനേക്കാള്‍ ലീറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കിയിരുന്നത്.
വന്‍കിട ഉപഭോക്താവാണെന്ന കാരണത്താല്‍ ഡീസലിന് എണ്ണക്കമ്പനികള്‍ ഉയര്‍ന്ന വില വാങ്ങുന്നത് പൊതുതാല്‍പര്യ വിരുദ്ധവും വിവേചനവുമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നയ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന് എണ്ണക്കമ്പനികളും കോടതിയെ അറിയിച്ചു. എണ്ണക്കമ്പനികള്‍ ഡീസലിന് ഉയര്‍ന്ന വില വാങ്ങുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ പരിഗണനയിലുള്ളത്.
സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി ഹാജരായത്.പൊതു സേവന മേഖലയിലുള്ള കെ.എസ്.ആര്‍.ടി.സിയോടു കൂടുതല്‍ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് കുറഞ്ഞ തുക വാങ്ങുകയും ചെയ്യുന്നത് ന്യായമല്ലെന്നു ദവെ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി മൂലം കെ.എസ്.ആര്‍.ടി.സി നാശത്തിന്‍റെ വക്കിലാണെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി.
ഇന്ധന വില നിയന്ത്രണങ്ങള്‍ 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതാണെന്നും നയ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും എണ്ണക്കമ്പനികള്‍ക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ പരാഗ്. പി. ത്രിപാഠി വ്യക്തമാക്കി. ഐ.ഒ.സിയുള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ക്ക് കെ.എസ്.ആര്‍.ടി.സി 123 കോടി രൂപ നല്‍കാനുണ്ട്. വന്‍ കുടിശിക നിലനില്‍ക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരമൊരു വാദവുമായി കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു.































