കൊച്ചി:‘ആന കരയ്ക്ക്’കയറാന്‍ ഐഎഎസ് എന്ന മൂന്നക്ഷരം മാത്രം പോര നട്ടം തിരിഞ്ഞ് എംഡി ബിജു പ്രഭാകര്‍. ഐ.എ.എസുകാരന്‍ ബിജു പ്രഭാകര്‍ എന്നല്ല ആരു വിചാരിച്ചാലും കരകയറാനാവാത്ത പ്രതിസന്ധിയുടെ പടുകുഴിയിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനാവാത്ത പ്രതിസന്ധിയിലാണ് കോര്‍പറേഷന്‍. ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ശമ്പളം രണ്ട് ഗഡുക്കളാക്കിയതെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.
ബാങ്ക് കുടിശ്ശികയും മറ്റും അടയ്ക്കാന്‍ എല്ലാ മാസവും ആദ്യയാഴ്‌ചയില്‍ തന്നെ ശമ്ബളം നല്‍കണമെന്ന ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ശമ്പളം രണ്ടു ഘട്ടമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിച്ചിട്ടില്ല. പത്താം തീയതിക്കു മുമ്ബ് ശമ്ബളം വേണ്ടവര്‍ക്കാണ് രണ്ടു ഘട്ടമായി ശമ്പളം നല്‍കുന്നത്. ആദ്യഗഡു പത്താം തീയതിക്ക് മുമ്പും ബാക്കി 15 ന് മുമ്പും നല്‍കും. ശമ്പളം ഒന്നിച്ചു വേണമെന്നുള്ളവര്‍ സര്‍ക്കുലറില്‍ പറയുന്ന വിധത്തിലുള്ള അനുമതി പത്രം അതത് ഡിപ്പോകളിലോ യൂണിറ്റുകളിലോ നല്‍കണം. സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് 15 ന് മുമ്പ് ശമ്പളം നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി വിശദീകരിച്ചു.
ശമ്പളം പല ഗഡുക്കളായി നല്‍കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ സര്‍ക്കുലറിനെതിരെ ആര്‍. ബാജിയടക്കമുള്ള ജീവനക്കാര്‍ നല്‍കിയ ഉപഹര്‍ജിയിലാണ് കോര്‍പ്പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവിതരണം വൈകുന്നതിനെതിരെ ഇവര്‍ നല്‍കിയ ഹര്‍ജികളില്‍ എല്ലാ മാസവും പത്തിന് മുമ്ബ് ശമ്പളം നല്‍കാന്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇതിനിടെ ശമ്പളം ഗഡുക്കളായി നല്‍കാമെന്ന് വ്യക്തമാക്കി കെ.എസ്.ആര്‍.ടി.സി സര്‍ക്കുലര്‍ ഇറക്കി. തുടര്‍ന്നാണ് ജീവനക്കാര്‍ ഉപഹര്‍ജി നല്‍കിയത്. സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുന്നോയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് ജസ്റ്റിസ് സതീഷ് നൈനാന്‍ ഹര്‍ജികള്‍ മാര്‍ച്ച് ആറിലേക്ക് മാറ്റി.
കോര്‍പറേഷന്‍ പറയുന്നത് ഇങ്ങനെയാണ്- മാസം തോറുമുള്ള കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ല. ഒരു വര്‍ഷമായി സര്‍ക്കാര്‍ പ്രതിമാസം 50 കോടി രൂപ നല്‍കുന്നുണ്ട്. ഈ സഹായം കൊണ്ടാണ് ശമ്പളം പൂര്‍ണ്ണമായും കൊടുക്കുന്നത്. സര്‍ക്കാരിന്റെ തുക എല്ലാ മാസവും 12 -15 തീയതികളിലാണ് ലഭിക്കുന്നത്. പ്രതിമാസ കളക്ഷന്‍ ശരാശരി 200 കോടി രൂപ മാത്രമാണ്. ഡീസലിന് മാത്രം 104 കോടി രൂപ വേണം. വായ്പാ തിരിച്ചടവിനത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു 30.18 കോടി രൂപ വേണം. ടയറിനും സ്പെയര്‍പാര്‍ട്‌സിനുമായി 10.50 കോടി കണ്ടെത്തണം. ഫാസ്റ്റ് ടാഗ്, ടെലിഫോണ്‍ – കറന്റ് ചാര്‍ജ്ജിനത്തില്‍ അഞ്ചു കോടി രൂപ വേറെ വേണം.
ഡ്യൂട്ടി സറണ്ടര്‍, ഇന്‍സെന്റീവ് ഇനത്തില്‍ ഒമ്പതു കോടി രൂപ കണ്ടെത്തണം. പങ്കാളിത്ത പെന്‍ഷന്‍, എല്‍.ഐ.സി തുടങ്ങിയവയിലേക്ക് 6.35 കോടി രൂപ വേണം. ബാക്കി 35 കോടി രൂപ മാത്രമാണുള്ളത്. ഇതു ശമ്പളത്തിന്റെ 45 -50 ശതമാനം നല്‍കാനേ തികയൂ. വാഹനാപകട നഷ്ടപരിഹാരത്തുക നല്‍കേണ്ടതടക്കമുള്ള ബാദ്ധ്യതകള്‍ വേറെയുണ്ട്. എങ്ങനെ കരകയറുമെന്ന് ഒരു ധാരണയും കോര്‍പറേഷനില്ലെന്നാണ് ഈ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാവുന്നത്.































