തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ അനുമതിയോടെ കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ഓര്‍ഡിനറി സര്‍വീസുകളിലും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തും. സര്‍ക്കാരിന് സമര്‍പ്പിച്ച 250 കോടിയുടെ രക്ഷാപാക്കേജുമായി ബന്ധപ്പെട്ട് ഇന്ന് സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്‍റണി രാജു നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും. എന്നുമുതല്‍ നടപ്പാക്കണമെന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിലവില്‍ ഡബിള്‍, ഒന്നര ഡ്യൂട്ടി സംവിധാനമാണുള്ളത്.
രക്ഷാപാക്കേജില്‍ 250 കോടിയുടെ ഒറ്റത്തവണ ധനസഹായം നല്‍കണമെന്ന ആവശ്യത്തോടൊപ്പം സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തി പ്രതിമാസം 39 കോടി അധികമായി സമാഹരിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2400 ഓര്‍ഡിനറി ബസുകളാണുള്ളത്. സിംഗിള്‍ ഡ്യൂട്ടിയില്‍ ജീവനക്കാര്‍ ആഴ്ചയില്‍ ആറു ദിവസവും ജോലിക്കെത്തണം. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയും അധികജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് ഇരട്ടി വേതനവും നല്‍കും. ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത ദിവസം എട്ടു മണിക്കൂര്‍ ജോലിയും പരിഗണനയിലുണ്ട്.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് ആക്‌ട് 1961 പ്രകാരം 12 മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി പാടില്ല. ജീവനക്കാരുടെ സംഘടനകളുമായുള്ള കരാര്‍ പ്രകാരമാണ് ഡബിള്‍ ഡ്യൂട്ടി അനുവദിച്ചത്. 13 ദിവസം ജോലി ചെയ്താല്‍ ഒരു മാസത്തെ ഹാജര്‍ ലഭിക്കുന്ന ഡ്യൂട്ടി ക്രമമാണ് ജീവനക്കാരുടെ എണ്ണം കൂട്ടിയത്. 5200 ഷെഡ്യൂളുകള്‍ക്ക് 35,000 സ്ഥിരജീവനക്കാരും 10,000 താത്കാലിക ജീവനക്കാരും ആവശ്യമായി വന്നു.





























