തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ശമ്പളം കൊടുക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തു തീര്‍ക്കും. ട്രേഡ് യൂണിയന്‍ നേതാക്കളുമായി 17ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. അതേസമയം, ഹൈക്കോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പിനിടയിൽ ശമ്പളം നൽകാൻ സർക്കാരിൽ നിന്ന് 103 കോടി തേടി കെഎസ്ആർടിസി. അതേസമയം 41000 പെൻഷൻകാർക്ക് ജൂലൈ മാസത്തെ പെൻഷൻ ഇനിയും വിതരണം ചെയ്തിട്ടില്ല.
പത്തിന് മുൻപ് ശമ്പളം നൽകണമെന്ന ഉത്തരവ് പാലിക്കാത്ത പശ്ചാത്തലത്തിലാണ് സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്. ശമ്പള വിതരണത്തിനും മറ്റുമായി 103 കോടി അനുവദിക്കണമെന്നാണ് ധനവകുപ്പിന് മുൻപിലെ കെഎസ്ആർടിസിയുടെ പുതിയ അപേക്ഷ. 50 കോടി ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനും 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചുതീർക്കാനും മൂന്നു കോടി ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ഡീസൽ വിതരണക്കാർക്കുള്ള കുടിശിക തീർക്കാൻ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ച 20 കോടി ഇന്ന് അക്കൗണ്ടിലെത്തുകയേയുള്ളു.
അതേസമയം, 41000 പെൻഷൻകാർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഇനിയും ലഭിച്ചിട്ടില്ല. സഹകരണ സംഘങ്ങൾ വഴി അടുത്ത ഒരു വർഷത്തേക്കുള്ള പെൻഷൻ വിതരണത്തിന് ധന, ഗതാഗത, സഹകരണ വകുപ്പുകൾ ധാരണാപത്രം ഒപ്പുവച്ചെങ്കിലും പലിശയുടെ കാര്യത്തിൽ തർക്കം തുടരുകയാണ്. സഹകരണ സംഘങ്ങൾ 8 ശതമാനം പലിശ ആവശ്യപെടുമ്പോൾ ധനവകുപ്പ് ഏഴര ശതമാനമേ നൽകാൻ കഴിയു എന്ന നിലപാടിലാണ്.