പന്തളം : പന്തളം വലിയപാലത്തിൽ അപകടമില്ലാതെ പോകാനുള്ള നടപ്പാതയ്ക്ക് കെ.എസ്.ടി.പി. ചീഫ് എൻജിനീയർക്ക് നിർദേശം നൽകും. സ്ഥലവാസിയായ കൈപ്പുഴ സ്വദേശി രാജേഷ് നൽകിയ പരാതിപ്രകാരം പാലം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടശേഷമാണ് കെ.എസ്.ടി.പി. എക്‌സിക്യുട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് നടപ്പാലത്തിന്റെ ആവശ്യകത സൂചിപ്പിച്ച് നിർദേശം നൽകുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ടിനായി സമർപ്പിക്കുമെന്ന് പരാതിക്കാരന് നൽകിയ മറുപടിയിൽ പറയുന്നു. പിന്നിൽനിന്നോ മുന്നിൽനിന്നോ പാഞ്ഞു വരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കാതെ നീങ്ങിനിൽക്കാൻപോലും പാലത്തിൽ ഇടമില്ല.
സുരക്ഷാ ഇടനാഴിയുടെ ഭാഗമായി പാലം മിനുക്കിയപ്പോൾ കൈവരിമാറ്റുകയും തൂണുകൾ ബലപ്പെടുത്തുകയും പെയിന്റടിച്ച് മോടികൂട്ടുകയും മാത്രമാണു ചെയ്തത്. യാത്രക്കാർക്ക് സുരക്ഷയുണ്ടോയെന്നുമാത്രം പരിശോധിച്ചിരുന്നില്ല. എം.സി.റോഡിനെ അപേക്ഷിച്ച് വീതികുറവുള്ള പാലത്തിലൂടെയുള്ള കാൽനട യാത്ര അപകടം നിറഞ്ഞതാണ്. വാഹനങ്ങൾ ഇരുവശത്തുനിന്നും പാലത്തിൽ കയറിയാൽ ഒരാൾക്ക് പാലത്തിലൂടെ നടന്നുപോകാൻ കഴിയാത്തത്ര വീതിമാത്രമേ പാലത്തിലുള്ളൂ. ശബരിമല സീസൺ കാലത്ത് കൈപ്പുഴയിലുള്ള പാർക്കിംഗ് മൈതാനത്ത് വാഹനം നിർത്തിയിട്ടശേഷം ക്ഷേത്രത്തിലേക്കെത്തുകയും മടങ്ങുകയുംചെയ്യുന്ന തീർഥാടകർ നടപ്പാതയില്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നവരാണ്.






























