കോഴിക്കോട്: കെ.ടി. ജലീല്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്നതില്‍ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതുമുതല്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കും സര്‍ക്കാറിനും അവമതിപ്പുണ്ടാക്കുന്നതായാണ് വിലയിരുത്തല്‍. ജലീല്‍ വ്യക്തിപരമായി നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. മലബാറില്‍ മുസ്‍ലിം ലീഗിനെ അടിക്കാനായിരുന്നു ജലീലിനെ പാര്‍ട്ടി കയറൂരിവിട്ടത്. എന്നാല്‍ ഈ സ്വാതന്ത്ര്യം ഇപ്പോള്‍ പാര്‍ട്ടിക്കുതന്നെ വിനയായതായാണ് അനുഭവം.
എ.ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയോട് ആലോചിക്കാതെ നടത്തിയ ആക്രമണം തറച്ചത് സഹകരണ മേഖലയുടെ നെഞ്ചത്തായിരുന്നു. ബാങ്കിലെ ക്രമക്കേടുകളില്‍ ഇ.ഡി ഇടപെടണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഇതോടെ മുഖ്യമന്ത്രിക്കുതന്നെ ജലീലിനെ തള്ളിപ്പറയേണ്ടിവന്നു. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി അനുരഞ്ജനമുണ്ടാക്കി പിന്നീട് ആരോപണത്തില്‍നിന്ന് ജലീല്‍ പിന്‍വാങ്ങുകയായിരുന്നു. ‘മാധ്യമ’ത്തെ നിരോധിക്കുന്നതിന് ജലീല്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന് കത്തെഴുതിയതായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലും ജലീലിനെ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും തള്ളിപ്പറയേണ്ടിവന്നു. ഇതിന്റെ ചൂടാറും മുമ്പാണ് ഇപ്പോള്‍ കശ്മീര്‍ വിവാദമുണ്ടായിരിക്കുന്നത്.
നേരത്തെ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ ജലീല്‍ സജീവ സാന്നിധ്യമായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ലീഗിനെ ആക്രമിക്കാനാണ് ഇത്തരം വേദികളില്‍ കൂടുതലും പാര്‍ട്ടി അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ ജലീലിന്റെ നടപടികള്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരാകുന്ന സാഹചര്യത്തില്‍ മുമ്പത്തെപ്പോലെ പാര്‍ട്ടി പരിപാടികളില്‍ ജലീലിനെ പങ്കെടുപ്പിക്കേണ്ടെന്ന് നേതൃത്വം അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലടക്കം ക്ഷണിതാവായി പോലും ജലീലിനെ കാണാതിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ക്ഷണിക്കാത്തതില്‍ അദ്ദേഹത്തിന് നീരസവുമുണ്ടായിരുന്നു. ഒറ്റപ്പെടലിന്റെ സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ജലീല്‍ സജീവമാക്കിയത്. സ്വാതന്ത്ര്യദിന പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ അനാവശ്യമായി നടത്തിയ കശ്മീര്‍ പരാമര്‍ശവും അവമതിപ്പുണ്ടാക്കിയതോടെ ജലീലിനെ ഇനി എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സി.പി.എം.































