തിരുവനന്തപുരം : മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും ഷാര്‍ജ സുല്‍ത്താന് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് കെ.ടി ജലീല്‍. പിണറായി വിജയനെ യുഡിഎഫും ബിജെപിയും ഭയപ്പെടുന്നു. അദ്ദേഹത്തെ അമ്പെയ്ത് വീഴ്ത്താനുള്ള ആവനാഴിയിലെ അവസാന അസ്ത്രവും അവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം നിര്‍മ്മിക്കാന്‍ യുഡിഎഫും – ബിജെപിയും രംഗത്ത് വരികയായിരുന്നു. ഭക്ഷ്യക്കിറ്റുകള്‍ റംസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്തപ്പോള്‍ അത് സ്വര്‍ണ്ണക്കിറ്റാണ് എന്ന് ബിജെപി നേതാവ് സുരേന്ദ്രനാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് യുഡിഎഫ് ഏറ്റുപിടിച്ചു. അന്നത്തെ യുഡിഎഫ് കണ്‍വീനര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ആ വാദം പൊളിഞ്ഞപ്പോള്‍ ഈത്തപ്പഴത്തിന്റെ കുരുവിലാണ് സ്വര്‍ണം കടത്തിയത് എന്ന് പറഞ്ഞു കൊണ്ട് മറ്റൊരു കഥയുമായിട്ടാണ് യുഡിഎഫ് ബിജെപി സഖ്യം സംയുക്തമായി വന്നത്. എന്നാല്‍ അതും ആവിയായിപ്പോയി. പിന്നീട് വന്നത് ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തി എന്ന ആക്ഷേപവുമായിട്ടാണ്. കെട്ടുകഥകള്‍ ഓരോന്ന് ഓരോന്നായി കൊണ്ടു വന്നു. എന്നാല്‍ എന്തായി ആ ആരോപണങ്ങളുടെ നിജസ്ഥിതി?
ഖുര്‍ആന്‍ കൊണ്ടു വന്ന വാഹനത്തിലെ ജിപിഎസിനെക്കുറിച്ച് എന്തെങ്കിലും യുഡിഎഫ് പറഞ്ഞോ? അതും ജലരേഖയായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അതുമായി ബന്ധപ്പെട്ട് മാധ്യമ ചര്‍ച്ചകള്‍ എത്രയാണ് അരങ്ങേറിയത്. അതിന്റെ ഗതി എന്തായി എന്ന് സമരാഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുഡിഎഫ് ആലോചിക്കുന്നത് നല്ലതാണ്. ഖുര്‍ആന്‍ കൊണ്ടു പോയ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടു പോയി എന്നായിരുന്നു പിന്നീടുള്ള ആക്ഷേപം. എന്തായി അതിന്റെ സ്ഥിതി. കള്ളക്കഥകളുടെ പേരില്‍ തെരുവുകള്‍ കീഴടക്കി യുഡിഎഫും ബിജെപിയും. എന്തായി ലൈഫ് മിഷന്‍ കേസ്. പാവപ്പെട്ടവര്‍ക്ക് കുറച്ച് വീടു കിട്ടുന്നത് നഷ്ടപ്പെട്ടു എന്നതല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടായത്.
കേസില്‍ അമിത താല്‍പ്പര്യം കാണിച്ച നേതാക്കള്‍ ഒക്കെ എവിടെയാണ്. കെഎം ഷാജി എവിടെയാണ്. വിടി ബല്‍റാം എവിടെയാണ് അവരൊന്നും നിയമസഭ കണ്ടില്ലല്ലോ. ബിരിയാണിച്ചെമ്പിന്റെ ഉള്ളില്‍ സ്വര്‍ണം കടത്തിയ നുണക്കഥയുടെ പടക്കം പൊട്ടിച്ചാണ് ഇപ്പോള്‍ പുതിയസമരത്തിലേക്ക് കടന്നിരിക്കുന്നത്. അതും ഇന്നത്തോടെ അവസാനിപ്പിക്കേണ്ടി വരും. എല്ലാവരേയും സൂക്ഷ്മ ദര്‍ശനികള്‍വെച്ച് അന്വേഷിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയോ? ആരുടേയെങ്കിലും രോമത്തില്‍ തൊടാന്‍ ഈ ഏജന്‍സിക്ക് സാധിച്ചോ? ഷാര്‍ജ ശൈഖിന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഭാര്യയും കൈക്കൂലി കൊടുത്തു എന്ന് വിശ്വസിക്കാന്‍ കുഞ്ഞാലിക്കുട്ടി സാഹിബേ എങ്ങനെ സാധിക്കുന്നു. അതിന്റെ പറുദീസയില്‍ നിന്ന് വരുന്നവരാണ് അവര്‍. നമ്മളൊക്കെ ആരാണ്?
ചക്ക ചുഴ്ന്നു നോക്കുന്നത് പോലെയാണ് ഇടതുപക്ഷത്തിന്റെ സ്വതന്ത്രനായിട്ടുള്ള എന്നെ ഇ.ഡി പരിശോധിച്ചത്. എന്റെകാര്യം ഇതാണെങ്കില്‍ സാക്ഷാല്‍ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം പറയണോ? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ചത് കൂപമണ്ഡൂകം എന്നാണ്. ഒരിക്കലും അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. അതിന് പകരമായി അങ്ങയെ ‘ചാണമണ്ഡൂകം’ എന്ന് വിളിക്കാം. എന്നാല്‍ അങ്ങനെ ഒരിക്കലും വിളിക്കില്ല. കാരണം അങ്ങ് പ്രതിപക്ഷ നേതാവാണെന്നും വി.ഡി സതീശന്‍ എന്ന വ്യക്തിയല്ലെന്നും കെ.ടി ജലീല്‍ സഭയില്‍ പറഞ്ഞു.