കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറുപേര്‍ മരിച്ചതിനു പിന്നിലെ ദുരൂഹതതേടി കേരള പോലീസ് ചെന്നെത്തിയത് ചരിത്രത്തിലേക്കായിരുന്നു. 1,800 പേജുള്ള പ്രധാന കുറ്റപത്രമാണു കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നീട് രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ ഓരോ കേസിലും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ഏറ്റവും അവസാനത്തെ അന്നമ്മ വധക്കേസില്‍ 2020 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇനി ബാക്കി നില്‍ക്കുന്നത് നിയമപോരാട്ടം മാത്രം.
14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന രണ്ടുപേരും പിന്നീട് പിടിയിലായി. 14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നിരുന്നു. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത് . ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കേട്ടത് 14 വര്‍ഷം പിന്നോട്ടുനടന്ന ആറു കൊലപാതകങ്ങളുടെയും കൊലപാതക ശ്രമങ്ങളുടെയും കഥകളായിരുന്നു.
പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍ഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം അന്വേഷണത്തില്‍ പുറത്തു വന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആറു കേസുകളിലെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളില്‍ പ്രാരംഭ വാദം തുടങ്ങി. പ്രതികളായ ജോളി ജോസഫും എം.എസ്.മാത്യുവും ഇപ്പോഴും ജയിലില്‍ തന്നെ. മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്. കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി.

































